മലയാളത്തിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെയുള്ള ഭാരവാഹികളെല്ലാം രാജിവച്ചൊഴിഞ്ഞിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ചില ഭാരവാഹികൾക്കെതിരെ ലൈംഗികാരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ഭാരവാഹികൾ സ്വമേധയാ സ്ഥാനമൊഴിഞ്ഞതെന്നാണ് സംഘടന പ്രസ്‌താവനയിൽ അറിയിച്ചത്. പുതിയ ഭരണസമിതി വരുന്നതുവരെ രണ്ട് മാസത്തേക്ക് നിലവിലുള്ള സമിതി അഡ്‌ഹോക് ആയി പ്രവർത്തിക്കുകയും അംഗങ്ങൾക്ക് നൽകുന്ന കൈനീട്ടവും ആരോഗ്യ സഹായവും തുടരുകയും ചെയ്യും. അമ്മയെ ശക്തിപ്പെടുത്താൻ കെൽപ്പുള്ള പുതിയ നേതൃത്വം വരട്ടെ എന്ന ശുഭപ്രതീക്ഷയാണ് മോഹൻലാൽ പങ്കുവച്ചത്.
ലൈംഗിക പീഡനാരോപണം നേരിട്ട ജനറൽ സെക്രട്ടറി സിദ്ദിഖ് നേരത്തേ രാജിവച്ചിരുന്നു. ഇതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണ നിഴലിലായതോടെ പ്രതിസന്ധിയിലായ നേതൃത്വം കൂടുതൽ ആരോപണങ്ങൾ ഉയരുന്നതിന് മുമ്പ് രാജിവയ്ക്കുന്നതാണ് ഭംഗിയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാവും കൂട്ടരാജിക്ക് ഒരുങ്ങിയത്.
ഹേമ കമ്മിറ്റിക്ക് മുമ്പിൽ വന്ന പരാതിയിൽ ചിലതെങ്കിലും അതിന് മുമ്പ് താരസംഘടനയായ അമ്മയുടെ മുന്നിലും വന്നിട്ടുള്ളതാണ്. എന്നാൽ പരാതിക്കാർക്ക് നീതി കിട്ടുന്ന ഒരു നടപടിയും ഈ സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നടിമാരുടെയും നടന്മാരുടെയും സംഘടനയാണ് അമ്മയെങ്കിലും ഏതാനും പ്രമുഖ നടന്മാരുടെ അധികാര വൃത്തത്തിനുള്ളിൽ നിന്നാണ് സംഘടന പ്രവർത്തിച്ചിരുന്നത്. അതേസമയം സിനിമയിൽ സജീവമല്ലാത്ത സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കുന്ന നൂറുകണക്കിന് കലാകാരന്മാർക്കും കലാകാരികൾക്കും കൈനീട്ടവും ആരോഗ്യ സഹായവും പോലുള്ള നല്ല കാര്യങ്ങൾ സംഘടന ചെയ്തുവന്നിരുന്നു എന്നത് എടുത്തുപറയാതിരിക്കാനാവില്ല.
ലൈംഗികതയുമായി ബന്ധപ്പെട്ട അപഭ്രംശങ്ങളാണ് സിനിമാരംഗത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന രീതിയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിന് ശേഷമുള്ള എല്ലാ ചർച്ചകളും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് ശരിയല്ല. ഹേമ കമ്മിറ്റി ചൂണ്ടിക്കാണിച്ചിരിക്കുന്ന നിരവധി ഗുരുതരമായ വിഷയങ്ങൾ ചർച്ചചെയ്യപ്പെടാതെ പോകുകയാണ്. ഷൂട്ടിംഗ് സ്ഥലത്തെ അസൗകര്യങ്ങൾ മാത്രമല്ലത്. പ്രധാന പ്രശ്നം പ്രതിഫലം ലഭിക്കുന്നതിലുള്ള തിരിമറികളും കള്ളക്കളികളുമാണ്. സിനിമയിലെ പ്രമുഖ താരങ്ങൾ ഒഴികെയുള്ളവർക്ക് പലപ്പോഴും വാഗ്ദാനം ചെയ്യപ്പെടുന്ന പ്രതിഫലം ലഭിക്കാറില്ല. പഴയ കാലത്തെ ജന്മി കുടിയാൻ ബന്ധത്തിലെ അസമത്വ സാഹചര്യങ്ങൾ പുതിയ രീതിയിൽ സിനിമാരംഗത്ത് തുടരുന്നതാണ് ഇത്തരം പൊട്ടിത്തെറികൾക്കും ഒടുവിൽ സംഘടനയുടെ നേതൃത്വം അപ്പാടെ ഒഴിയുന്നതിലേക്കും മറ്റും വഴിവച്ചിരിക്കുന്നത്. അമ്മ എന്ന സംഘടന ഇത് ആദ്യമായല്ല പ്രതിസന്ധിയെ നേരിടുന്നത്. തിലകൻ എന്ന മലയാള സിനിമ കണ്ട ഏറ്റവും പ്രഗത്ഭനായ നടനെ അഭിനയിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടും ദിലീപുമായി ബന്ധപ്പെട്ട വിവാദത്തിൽ നീതിയുക്തമായ നിലപാട് സ്വീകരിക്കാതെയും ഉള്ള സമീപനം നേരത്തേ തന്നെ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ശുദ്ധീകരണവും സംഘടനയിൽ നടന്നിട്ടില്ല. ഒന്നാമത് ആർക്കും തൊഴിൽ വിലക്ക് ഏർപ്പെടുത്താൻ ഒരു സംഘടനയ്ക്കും അവകാശമില്ല. അത് ജനാധിപത്യവിരുദ്ധവും ഏകാധിപത്യ പ്രവണതയുടെ ദൃഷ്ടാന്തവുമാണ്. ഇത്തരം അധികാരങ്ങൾ സംഘടനയെ അപ്രമാധിത്യ സ്വഭാവം പുലർത്താനും പ്രതികാരബുദ്ധിയോടെ പെരുമാറാനും ഇടയാക്കും. അതിനാൽ പുതിയതായി അധികാരസ്ഥാനത്ത് വരുന്നവർ ആദ്യം സംഘടനയുടെ ഭരണഘടനയിൽ നിന്ന് എടുത്തുകളയേണ്ടത് സിനിമ വിലക്കാനുള്ള അധികാരമാണ്. അതോടൊപ്പം തന്നെ അമ്മ വിട്ടുപോയി വിമൺ ഇൻ സിനിമാ കളക്ടീവ് രൂപീകരിച്ചവരെയും ഇതിന് മുൻപ് പല പ്രശ്നങ്ങളുടെയും പേര് പറഞ്ഞ് പുറത്താക്കിയവരെയും തിരിച്ചെടുക്കണം. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യരെ തുല്യരായി കാണുന്ന ബോധവും അതനുസരിച്ചുള്ള ജനാധിപത്യപരമായ പ്രവർത്തനവും തിരിച്ചുവന്നാൽ ഈ സംഘടന നടീനടന്മാർക്ക് അഭിമാനിക്കാൻ കഴിയുന്ന ഒന്നായി മാറുക തന്നെ ചെയ്യും. അത്തരം മനോഭാവം പുലർത്തുന്നവരാണ് ഇനി നേതൃത്വ സ്ഥാനത്ത് വരേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |