തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുള്ള പത്തനംതിട്ട ജില്ല പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ ശബ്ദരേഖ പുറത്തുവന്നതു സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തും. എസ്.പിക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. സുജിത്ത് ദാസ് മൂന്നു ദിവസത്തെ അവധിയിൽ പ്രവേശിച്ചു. പി.വി.അൻവറുമായുള്ള ഫോൺസംഭാഷണം പുറത്തായതിനു പിന്നാലെ എ.ഡി.ജി.പിയെ കാണാൻ എസ്.പി തലസ്ഥാനത്തെത്തിയെങ്കിലും കാണാൻ അനുമതി നൽകിയില്ല. ഇതേത്തുടർന്നാണ് അവധിയിൽ പ്രവേശിച്ചത്. സുജിത്തിനെ ക്രമസമാധാന ചുമതലയിൽ നിന്നും പത്തനംതിട്ട എസ്.പി സ്ഥാനത്തു നിന്നും നീക്കിയേക്കും. എസ്.പിക്കെതിരേ മുഖ്യമന്ത്രിക്ക് എ.ഡി.ജി.പി പരാതി നൽകിയതായും വിവരമുണ്ട്. ഐ.പി.എസ് അസോസിയേഷൻ ഭാരവാഹികൾ തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണുന്നുണ്ട്. ഇരുവർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് കെ.ടി.ജലീൽ എം.എൽ.എയും ആവശ്യപ്പെട്ടു.
മലപ്പുറം എസ്.പി ആയിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്.പിക്കു പി.വി.അൻവർ എം.എൽ.എ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് ഫോണിൽ ബന്ധപ്പെട്ടത്. ഇതിലാണ് എ.ഡി.ജി.പിക്കും ബന്ധുക്കൾക്കുമെതിരെ സാമ്പത്തിക ആരോപണങ്ങൾ എസ്.പി ഉന്നയിച്ചത്. മരംമുറിയിൽ ക്രൈംബ്രാഞ്ചിന്റെയും അഴിമതിയാരോപണത്തിൽ വിജിലൻസിന്റെയും അന്വേഷണങ്ങൾക്കു സാദ്ധ്യതയുണ്ട്. ഇരുവർക്കുമെതിരെ അന്വേഷണമാവശ്യപ്പെട്ട് മൂന്നു പരാതികൾ സർക്കാരിനു ലഭിച്ചു. അന്വേഷണത്തിൽ ഉചിതമായ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ജീവിതം കടപ്പെട്ടിരിക്കുമെന്ന് എസ്.പി
മരംമുറി പരാതി പിൻവലിച്ചാൽ സർവീസിലുള്ള കാലം എം.എൽ.എയോട് കടപ്പെട്ടിരിക്കുമെന്നും ആരോഗ്യവും ആയുസുമുണ്ടെങ്കിൽ ഡി.ജി.പിയായി വിരമിക്കുമെന്നും എസ്.പി പറയുന്നതായാണ് ശബ്ദരേഖയിൽ. മുഖ്യമന്ത്രിയുടെ പൊളിറ്രിക്കൽ സെക്രട്ടറി പി.ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത്കുമാർ പൊലീസിൽ സർവശക്തനാണെന്നും ബിസിനസുകാരുമായി സൗഹൃദത്തിലാണെന്നും എസ്.പി പറയുന്നുണ്ട്. എ.ഡി.ജി.പിയുടെ ഭാര്യാസഹോദരന്മാർക്കെതിരെയും എസ്.പി ആരോപണമുന്നയിക്കുന്നു. ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ എ.ഡി.ജി.പി ബി.ജെ.പിയുടെ ഭാഗമായി പ്രവർത്തിക്കുന്നെന്ന് അൻവർ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടു. പിന്നീടിത് പിൻവലിച്ചു.
അൻവറിനെ
പിന്തുണച്ച് ജലീൽ
മലപ്പുറം: പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പി.വി. അൻവർ എം.എൽ.എ നടത്തിയ വിമർശനങ്ങൾക്ക് പിന്തുണയുമായി ഇടതുസ്വതന്ത്ര എം.എൽ.എ കെ.ടി. ജലീൽ. എ.ഡി.ജി.പി അജിത്കുമാർ,മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഇപ്പോഴത്തെ എസ്.പി ശശിധരൻ എന്നിവർക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് തയ്യാറാകുമെന്നാണ് കരുതുന്നതെന്ന് ജലീൽ ഫേസ്ബുക്കിലൂടെ പറഞ്ഞു.
സുരേഷ് ഗോപിക്ക്
വിജയമൊരുക്കിയത്
അജിത്കുമാറെന്ന്
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ്ഗോപിക്ക് വിജയമൊരുക്കിയത് എ.ഡി.ജി.പി എം.ആർ. അജിത്കുമാറാണെന്ന ആരോപണവുമായി പി.വി. അൻവർ എം.എൽ.എ. സുരേഷ് ഗോപിയും അജിത്കുമാറും തമ്മിൽ അടുത്ത ബന്ധമാണ്. സുനിൽകുമാറിന് അനുകൂലമായി നിന്ന മണ്ഡലത്തിൽ പൊലീസിന്റെ പൂരം കലക്കലോടെയാണ് സുരേഷ്ഗോപിക്ക് കാര്യങ്ങൾ അനുകൂലമായത്. ജൂനിയർ ഓഫീസറായ എ.സി.പി അങ്കിത് അശോക് സ്വന്തം താത്പര്യത്തിൽ ഇക്കാര്യത്തിൽ ഇടപെടില്ലെന്നും അൻവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |