ചെന്നൈ: യുവതിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും വീട്ടുകാരുമടക്കം നാലുപേർ അറസ്റ്റിൽ. നീലഗിരി ജില്ലയിൽ ഊട്ടിക്ക് സമീപം വണ്ണാരപ്പേട്ടിലാണ് സംഭവം. ആഷിക പർവീൺ (22) ആണ് മരിച്ചത്. ജൂൺ 24ന് യുവതിയെ ഭർതൃഗൃഹത്തിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഊട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
ആഷികയെ സ്ത്രീധനത്തിന്റെ പേരിൽ സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഇമ്രാൻ ഖാൻ (27), ഭർതൃമാതാവ് യാസ്‌മിൻ (47), ഭർതൃസഹോദരൻ മുഖ്‌താർ (23), ഇവരുടെ ബന്ധു ഖാലിബ് (56) എന്നിവരെയാണ് ഊട്ടി പൊലീസ് അറസ്റ്ര് ചെയ്തത്.
ആഷികയുടേത് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതികൾ ശ്രമിച്ചത്. മകളുടെ മരണത്തിൽ സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതികൾ പിടിയിലായത്. വീട്ടുകാരുടെ പരാതിയിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതി ക്രൂരമർദ്ദനത്തിനിരയായതായി രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ ശരീരത്തിൽ സയനൈഡിന്റെ സാന്നിദ്ധ്യവും കണ്ടെത്തി. കഴുത്തിലും തോളിലും വാരിയെല്ലിലും പരിക്കേറ്റിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് കാപ്പിയിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്.
ഊട്ടി കണ്ടൽ സ്വദേശിയായ ഇമ്രാനും ബണ്ടിഷോല സ്വദേശിനിയായ ആഷികയും 2021ലാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ഇവർക്ക് രണ്ട് വയസുള്ള കുഞ്ഞുണ്ട്. വിവാഹശേഷം ഭർത്താവും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിക്കുമായിരുന്നുവെന്ന് യുവതി വീട്ടുകാരോട് പറഞ്ഞിരുന്നു. സ്ഥലം വാങ്ങാനായി 20 ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്ന് ഇമ്രാനും വീട്ടുകാരും ആഷികയോട് ആവശ്യപ്പെട്ടിരുന്നു. ഇത് യുവതിയുടെ വീട്ടുകാർക്ക് നൽകാനാവാതെ വന്നതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |