കല്ലറ: മീനച്ചലാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ അജാസിന്റെ (19)വിയോഗത്തിൽ തേങ്ങി ബന്ധുക്കളും സുഹൃത്തുക്കളും. പുളിമാത്ത് പഞ്ചായത്തിലെ പേരാപ്പിന് സമീപം മുണ്ടോണിക്കര അജാസ് വില്ലാസിൽ ഷിബു–അജീന ദമ്പതികളുടെ മകൻ എസ്. അജാസിനെ ചൊവ്വാഴ്ച മീനച്ചൽ ആറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം ഗാന്ധിനഗർ എസ്.എം.ഇ കോളേജിൽ ഒന്നാം വർഷ ബി.എസ്.സി എം.എൽ.ടി വിദ്യാർത്ഥിയായ അജാസിനെ തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് സുഹൃത്തുക്കളും കോളേജ് അധികൃതരും പൊലീസിൽ പരാതി നൽകിയിരുന്നു. അജാസ് രാത്രി ഹോസ്റ്റലിൽ നിന്നും ഇറങ്ങിപ്പോകുന്നത് വിവിധ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് അഗ്നിശമന വിഭാഗം മീനച്ചലാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തുന്നത്.
കഴിഞ്ഞദിവസം നടന്ന ഇന്റേണൽ പരീക്ഷ പൂർണമായും എഴുതാൻ സമയം കിട്ടിയിരുന്നില്ലെന്നും പാസാകുമെന്ന് വിശ്വാസമില്ലെന്നും വീട്ടുകാരെ അറിയിച്ചിരുന്നു. അത് കുഴപ്പമില്ലെന്നും അടുത്തപരീക്ഷയിൽ മികച്ചരീതിയിൽ എഴുതാമെന്നും ആശ്വസിപ്പിച്ചതായി ബന്ധുക്കൾ പറയുന്നു.
നാട്ടിലെത്തിയാൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബാളും ക്രിക്കറ്റുമായി സജീവമായിരുന്ന അജാസിന്റെ വിയോഗം സുഹൃത്തുക്കളേയും തളർത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് നാട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷം കല്ലറ മുഹ്‌യുദ്ദീൻ ജമാഅത്തിൽ കബറടക്കി. സഹോദരൻ അർഷിദ് കല്ലറ ഗവ. എച്ച്.എസ്.എസ് 9ാം ക്ലാസ് വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |