SignIn
Kerala Kaumudi Online
Thursday, 10 October 2024 3.55 AM IST

ഈ ഉണർവ് നാടാകെ പടരണം

Increase Font Size Decrease Font Size Print Page
d

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർദ്ധിപ്പിക്കുന്നതിനുള്ള അണിയറ നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഏതാനും നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലേ വൈദ്യുതി ബോർഡിന് നിരക്കുവർദ്ധനയുമായി മുന്നോട്ടു പോകാനാവൂ. റഗുലേറ്ററി കമ്മിഷൻ നിലവിൽ വന്നതിനുശേഷം നിരക്കു വർദ്ധന ഉൾപ്പെടെ പ്രധാന വിഷയങ്ങളിൽ കമ്മിഷന്റെ അനുമതി ആവശ്യമായി വന്നിട്ടുണ്ട്. ബോർഡ് സമർപ്പിക്കുന്ന ആവശ്യങ്ങളിൽ കമ്മിഷൻ തീരുമാനമെടുക്കുന്നത് പൊതുജനങ്ങളിൽ നിന്നുള്ള ആക്ഷേപങ്ങളും നിർദ്ദേശങ്ങളും കേട്ടശേഷമാണ്. മിക്കവാറും ഇത്തരത്തിലുള്ള കമ്മിഷന്റെ സിറ്റിംഗുകളിൽ അധികമാരും പങ്കെടുക്കാറില്ല. കേവലം ഔപചാരികതയ്ക്കപ്പുറം ഇതിനൊക്കെ പ്രാധാന്യം ലഭിക്കാറുമില്ല. അങ്ങനെയാണ് പലപ്പോഴും ബോർഡ് മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾക്ക് റഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിക്കാറുള്ളത്.

ഉപഭോക്താക്കളുടെ താത്‌പര്യങ്ങൾ ഒട്ടുമിക്ക അവസരങ്ങളിലും ഹനിക്കപ്പെടുകയാണ് ചെയ്യാറ്. വൈദ്യുതി നിരക്കിന്റെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് പ്രാബല്യത്തിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വൈദ്യുതി കമ്മിയുടെ മറവിൽ വർഷം മുഴുവൻ അമിത നിരക്ക് നൽകാൻ ഉപഭോക്താക്കൾ നിർബന്ധിതരാവുന്നു. ബോർഡിന്റെ കെടുകാര്യസ്ഥതയ്ക്കും ധൂർത്തിനും പാഴ്‌ച്ചെലവുകൾക്കും പിഴയൊടുക്കേണ്ടിവരുന്നത് എപ്പോഴും ഉപഭോക്താക്കളാണ്. നിരക്കുവർദ്ധന നിർദ്ദേശവുമായി വൈദ്യുതി ബോർഡ് ഒരിക്കൽക്കൂടി ഉപഭോക്താക്കളെ പിഴിയാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ മുമ്പാകെ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. നിരക്കു വർദ്ധനയ്ക്കു മുൻപ് പൊതുജനാഭിപ്രായം കേൾക്കണമെന്ന നിബന്ധന ഉള്ളതിനാൽ റഗുലേറ്ററി കമ്മിഷൻ അംഗങ്ങൾ ആക്ഷേപങ്ങളും അഭിപ്രായങ്ങളും കേട്ടുതുടങ്ങിയിരിക്കുകയാണ്. കോഴിക്കോട്ടും പാലക്കാട്ടും ഹിയറിംഗ് നടന്നുകഴിഞ്ഞു. പതിവിൽ നിന്നു വ്യത്യസ്തമായി വളരെയധികം ഉപഭോക്താക്കളാണ് രണ്ടിടത്തും കമ്മിഷൻ മുൻപാകെ തടിച്ചുകൂടിയത്. ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നു.

ഉപഭോക്താക്കളുടെ താത്‌പര്യം വിഗണിച്ചുകൊണ്ട് വൈദ്യുതിക്ക് അടിക്കടി നിരക്കു വർദ്ധിപ്പിക്കുന്ന വൈദ്യുതി ബോർഡിനെതിരെ കടുത്ത പ്രതിഷേധവും വിമർശനവുമാണ് തെളിവെടുപ്പിൽ ഉയർന്നത്. സംഘടിതമായ ഈ ആക്രമണത്തിൽ റഗുലേറ്ററി കമ്മിഷൻ അംഗങ്ങൾ സ്തബ്ദ്ധരായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇനി എറണാകുളത്തും തിരുവനന്തപുരത്തും തെളിവെടുപ്പു നടക്കാനുണ്ട്. അതുകൂടി കഴിഞ്ഞേ കമ്മിഷന്റെ തീരുമാനം പ്രഖ്യാപിക്കുകയുള്ളൂ. ഇതുപോലുള്ള പബ്ലിക് ഹീയറിംഗ് കേവലം ചടങ്ങു മാത്രമായി ആരോരുമറിയാതെ കടന്നുപോവുകയാണു ചെയ്യാറ്. എന്നാൽ ഉപഭോക്താക്കൾക്കിടയിൽ രൂപപ്പെട്ടുവരുന്ന അവകാശബോധം സർവാത്മനാ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കമ്മിഷനും ബോർഡും എല്ലാം തീരുമാനിച്ചശേഷം വെറുതേ പ്രതിഷേധിച്ചിട്ടു ഫലമൊന്നുമില്ലെന്ന തിരിച്ചറിവിലേക്ക് ഉപഭോക്താക്കൾ എത്തിത്തുടങ്ങിയതിന്റെ ലക്ഷണമായി ഇതിനെ കാണാവുന്നതാണ്. കോഴിക്കോട്ടെ പബ്ളിക് ഹീയറിംഗിൽ ദൃശ്യമായ ഉപഭോക്തൃ കൂട്ടായ്മ സംസ്ഥാനത്തുടനീളം ശക്തിപ്പെടുത്തേണ്ടതുണ്ട്.

2027 വരെയുള്ള കാലത്തേക്ക് നിരക്കു വർദ്ധന നിർദ്ദേശങ്ങളുമായാണ് കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷനെ സമീപിച്ചിരിക്കുന്നത്. നിരക്കു വർദ്ധനയ്ക്ക് അടിസ്ഥാനമായി സമർപ്പിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം പഴയതുതന്നെ. പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇവിടെ വിതരണം നടത്തുന്നത്. അതിനനുസരിച്ച് നിരക്കു വർദ്ധിപ്പിക്കുന്നില്ലെങ്കിൽ ബോർഡ് കുത്തുപാളയെടുക്കും. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാകുമായിരുന്ന ദീർഘകാല കരാറുകൾ മുൻപിൻ നോക്കാതെ റദ്ദാക്കിയതു കൊണ്ടല്ലേ ഇപ്പോൾ വളരെ ഉയർന്ന വിലയ്ക്ക് അതു വാങ്ങേണ്ടിവരുന്നത്?​ ഉത്പാദനം വർദ്ധിപ്പിക്കാനും വിതരണശൃംഖല ശക്തിപ്പെടുത്തി ചോർച്ച കുറയ്ക്കാനും കാലമേറെക്കഴിഞ്ഞിട്ടും എന്തു നടപടിയാണെടുത്തത്?​ അധിക ബാദ്ധ്യത നേരെ ഉപഭോക്താക്കളുടെ തലയിൽ കെട്ടിവച്ച് കൈകഴുകയാണ് ബോർഡ്. ഇതിനെതിരെ ഉപഭോക്താക്കൾ ഇനിയെങ്കിലും ചെറുത്തുനിന്നേ മതിയാവൂ. റഗുലേറ്ററി കമ്മിഷൻ സിറ്റിംഗിൽ കണ്ട മുന്നേറ്റം നല്ല ലക്ഷണമാണ്. ഉപഭോക്താക്കളുടെ സംഘടിതമായ എതിർപ്പും പ്രതിഷേധവും അങ്ങനെയങ്ങു തള്ളിക്കളയാൻ കമ്മിഷനാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSEB
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.