ലക്‌നൗ: ഉച്ചഭക്ഷണത്തിന് മാംസാഹാരം കൊണ്ടുവന്ന നഴ്‌സറി വിദ്യാർത്ഥിയെ പ്രിൻസിപ്പൾ സസ്‌പെൻഡ് ചെയ്‌തു. ഉത്തർപ്രദേശിലെ അംറോഹയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. പ്രിൻസിപ്പളുമായി സംസാരിക്കുന്നതിന്റെ വീഡിയോ കുട്ടിയുടെ അമ്മ പകർത്തിയിരുന്നു. ഇതിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പ്രിൻസിപ്പളും അമ്മയും തമ്മിൽ രൂക്ഷമായ തർക്കം നടക്കുന്നതാണ് വീഡിയോയിലുള്ളത്. 'നമ്മുടെ ക്ഷേത്രങ്ങൾ നശിപ്പിക്കുന്ന, മാംസ ഭക്ഷണങ്ങൾ സ്‌കൂളിലേക്ക് കൊണ്ടുവരുന്ന ഇത്തരത്തിലുള്ള കുട്ടികളെ പഠിപ്പിക്കാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല. എല്ലാവർക്കും മാംസാഹാരം നൽകി അവരെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതിനെ കുറിച്ചാണ് കുട്ടി സംസാരിക്കുന്നത്. കുട്ടി ഇതെല്ലാം വീട്ടിൽ നിന്നാണ് പഠിക്കുന്നത്. അവന്റെ മാതാപിതാക്കളാണ് ഇതെല്ലാം പഠിപ്പിക്കുന്നത്. മറ്റ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പരാതി അറിയിച്ചതിനാൽ നിങ്ങളുടെ മകന്റെ പേര് രജിസ്റ്ററിൽ നിന്നും നീക്കി', വീഡിയോയിൽ പ്രിൻസിപ്പൾ പറയുന്നു.
എന്നാൽ, സ്‌കൂളിൽ മാംസാഹാരം കൊണ്ടുവന്നെന്ന് സമ്മതിച്ച മാതാവ്, പ്രിൻസിപ്പൾ പറഞ്ഞ ആരോപണങ്ങളെല്ലാം നിരസിച്ചു. നഴ്‌സറി വിദ്യാർത്ഥിയായ തന്റെ മകന് ഒരിക്കലും ഇത്തരത്തിലുള്ള കാര്യങ്ങൾ പറയാൻ അറിയില്ലെന്നും അവർ പറഞ്ഞു. മറ്റൊരു കുട്ടി തന്റെ മകനെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്ന് യുവതി പറഞ്ഞു. എന്നാൽ, തന്റെ മകനെതിരെയുള്ള കുറ്റം മറച്ചുവയ്‌ക്കാൻ ഇവർ സ്‌കൂളിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മറ്റൊരു വിദ്യാർത്ഥിക്കെതിരെ കള്ളം പറയുന്നതെന്ന് പ്രിൻസിപ്പൾ പറഞ്ഞു.
ഏകദേശം ഏഴ് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ഓൺലൈനിൽ വൈറലായതിനെ തുടർന്ന് ജില്ലാ ഇൻസ്‌പെക്ടർ ഒഫ് സ്‌കൂൾ ( ഡിഐഎസ് ) വിഷയത്തിൽ അന്വേഷണം നടത്താനും തുടർനടപടികൾ സ്വീകരിക്കാനുമായി മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും അംറോഹ പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |