ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ രാജേന്ദ്ര പാൽ ഗൗതം കോൺഗ്രസിൽ ചേർന്നു. സീമാപുരിയിൽ നിന്നുള്ള എം.എൽ.എ സ്ഥാനം രാജിവച്ച ശേഷമാണ് കോൺഗ്രസ് ആസ്ഥാനത്ത് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡൽഹി പി.സി.സി അദ്ധ്യക്ഷൻ ദേവേന്ദർ യാദവ്, മുതിർന്ന നേതാവ് പവൻ ഖേര എന്നിവരുടെ സാന്നിദ്ധ്യത്തിൽ പാർട്ടി അംഗത്വമെടുത്തത്.'രാജ്യത്ത് മതവും ജാതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുകയാണെന്നും 'വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു'വെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യം ഹൃദയത്തെ സ്പർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ സംരക്ഷിച്ച് രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കണം. സാമൂഹ്യനീതി അടിസ്ഥാനമാക്കിയുള്ള ജാതി സെൻസസ് വിഷയത്തിൽ, ആം ആദ്മി മൗനം പാലിച്ചത് വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. 2015ൽ അരവിന്ദ് കേജ്‌രിവാൾ മന്ത്രിസഭയിൽ ജലം, വിനോദസഞ്ചാരം, സംസ്‌കാരം, കല, ഭാഷ വകുപ്പുകൾ വഹിച്ചിരുന്ന ഗൗതത്തിന്റെ ഹിന്ദു ദേവന്മാർക്കും ദേവതകൾക്കും എതിരായ പരാമർശം വിവാദമായതോടെ രാജിവച്ചിരുന്നു. 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യം നടക്കാനിരിക്കെയാണ് രാജി. അയൽ സംസ്ഥാനമായ ഹരിയാനയിൽ കോൺഗ്രസും ആം ആദ്മിയും തമ്മിൽ സഖ്യ ചർച്ച നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |