ശ്രീനഗർ: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ചരിത്രമായി കഴിഞ്ഞെന്നും ഇനി തിരിച്ചു കൊണ്ടുവരില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
2019ൽ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് നാഷണൽ കോൺഫറൻസിന്റെ പ്രകടന പത്രികയിൽ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ഷായുടെ പ്രതികരണം. ആർട്ടിക്കിൾ 370 നീക്കം ചെയ്തത് സംസ്ഥാനത്തിന്റെ വികസനത്തിന് ഊർജ്ജമായി. സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ ജമ്മു കാശ്മീർ ബി.ജെ.പിക്ക് പ്രധാനപ്പെട്ടതാണ്. ജമ്മു കാശ്മീരിനെ കേടുപാടുകളില്ലാതെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. 2014 വരെ വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റേയും നിഴലിലായിരുന്നു പ്രദേശം.
പലരും ജമ്മു കാശ്മീരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചു. എല്ലാ സർക്കാരുകളും പ്രീണന നയം സ്വീകരിച്ചു. എന്നാൽ ജമ്മു കാശ്മീരിന്റെ ചരിത്രം എഴുതപ്പെടുമ്പോൾ കഴിഞ്ഞ പത്ത് വർഷം സംസ്ഥാനത്തിന്റെ സുവർണകാലഘട്ടമായി രേഖപ്പെടുത്തും. സമാധാനപരവും സുരക്ഷിതവും വികസിതവും അഭിവൃദ്ധിയുള്ളതുമായ ജമ്മു കാശ്മീർ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയാണ് ബി.ജെ.പിയുടേതെന്നും ഷാ പറഞ്ഞു. 2014ൽ ആയിരുന്നു ജമ്മു കാശ്മീർ നിയമസഭയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. സെപ്തംബർ18,25, ഒക്ടോബർ ഒന്ന് തീയതികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |