വിഴിഞ്ഞം: നടുക്കുന്ന ഓർമ്മകൾക്കിടയിലും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് തന്മയ.കോട്ടുകാൽ സ്വദേശിനിയായ തന്മയ വീടില്ലാത്തതിനാൽ ടാർപ്പോളിൻമൂടിയ ഷെഡിൽ കിടന്നുറങ്ങവേയാണ് ജീവിതം മാറിമറിഞ്ഞത്. തനിക്കൊപ്പം ഷെഡിൽ ഉറങ്ങവെ അമ്മ സന്ധ്യ പാമ്പുകടിയേറ്റ് മരിച്ചു.
ബന്ധുവീടുകളിൽ കഴിയുന്ന തന്മയക്ക് അമ്മയുടെ വേദനിപ്പിക്കുന്ന ഓർമ്മകൾക്കിടയിലും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫീസിന് ഒപ്പം നിർമ്മിച്ച് നൽകുന്ന 11 തലോടൽ ഭവനങ്ങളിൽ ഒന്ന് തന്മയയ്ക്കാണ്. പതിനൊന്ന് കുടുംബങ്ങൾക്കാണ് പാർട്ടി ഓഫീസിനൊപ്പം സുരക്ഷിതത്വത്തിന്റെ കരുതലെടുക്കുന്നത്.
സ്വന്തമായി വീടില്ലാത്തതിനാൽ തകരഷീറ്റും ഫ്ലക്സും കൊണ്ടുനിർമ്മിച്ച ഒറ്റമുറിയിൽ താമസിക്കുന്ന കോട്ടുകാൽ ഗവ.വി ആൻഡ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ധനുഷ്, 9 വർഷം മുൻപ് വാഹനാപകടത്തിൽപ്പെട്ടു. ഇപ്പോൾ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായ ധനുഷിന്റെ അച്ഛൻ ബൈജു,രോഗിയുമായ അമ്മ ഉഷ, രണ്ട് മക്കളോടൊപ്പം ചായ്പ്പിൽ താമസിക്കുന്ന ഭർത്താവ് മരണപ്പെട്ട തിരുവല്ലം സ്വദേശിനി പ്രമീള, തിരുവല്ലം സ്വദേശിനിയും വിധവയും കാൻസർ ബാധിതയുമായ സജീന, മഴയിൽ പകുതിഭാഗം ഇടിഞ്ഞ വീട്ടിൽ താമസിക്കുന്ന കോവളം സ്വദേശിനിയായ ഇരുകാലിലും മന്ത് ബാധിച്ച് കിടപ്പിലായ കുമാരി, രോഗിയായ ഭർത്താവ് രാജേന്ദ്രൻ, കൊവിഡ് ബാധിച്ച് മരിച്ച പ്രിജിയുടെ ഭാര്യ ദീപ.വി.എസ്, അസുഖബാധിതനായ മകനോടൊപ്പം ഇടിഞ്ഞു വീഴാറായ വീട്ടിൽ താമസിക്കുന്ന ബേബി (75), പൊളിഞ്ഞുവീഴാറായ ഒറ്റമുറിയിൽ താമസിക്കുന്ന കാൻസർ രോഗബാധിതനായ ബിനു, ഏഴ് വയസുകാരി വൈഗയ്ക്കും മൂന്ന് വയസുകാരി ദിയക്കുമൊപ്പം അച്ഛൻ ഫെലിക്സുമായി വാസയോഗ്യമല്ലാത്ത കൂരയിൽ താമസിക്കുന്ന പൂവാർ സ്വദേശിനിയായ ഭർത്താവ് ഉപേക്ഷിച്ച ബിന്ദു, ഭാര്യ മേഴ്‌സിക്കും (77) മകന്റെ ഭാര്യയും രണ്ട് പെൺകുട്ടികളും അവിവാഹിതയായ അംബിയു(53)മായി മൺകുടിലിൽ താമസിക്കുന്ന ആരും ആശ്രയമില്ലാത്ത കാഞ്ഞിരംകുളത്തെ സുന്ദരൻ (80) എന്നിവർക്കാണ് വീട് നൽകുന്നത്.പാർട്ടി അംഗങ്ങളിൽ നിന്നും ബഹുജനങ്ങളിൽ നിന്നും സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് ഏരിയാ കമ്മിറ്റി ഓഫീസും വീടുകളും നിർമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |