ആദ്യഘട്ടം 24 മണ്ഡലങ്ങളിൽ
ന്യൂഡൽഹി: 10 വർഷത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ജമ്മുകാശ്‌മീരിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ്. ചെനാബ് താഴ്‌വരയിലെ ദോഡ, കിഷ്‌ത്വാർ, റംബാൻ, ദക്ഷിണ കാശ്മീരിലെ അനന്ത്നാഗ്, പുൽവാമ, കുൽഗാം, ഷോപിയാൻ ജില്ലകളിലുൾപ്പെട്ട 24 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു.
'ഇന്ത്യ' മുന്നണിയിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യത്തിലാണ്. ബി.ജെ.പി, പി.ഡി.പി കക്ഷികൾ ഒറ്റയ്‌ക്ക് മത്സരിക്കുന്നു. ദോഡ മണ്ഡലത്തിലടക്കം കോൺഗ്രസ്, നാഷണൽ കോൺഫറൻസ് സൗഹൃദ മത്സരമുണ്ട്.
അവസാനദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റംബാൻ, കിഷ്ത്വാർ, പാഡർ എന്നിവിടങ്ങളിലെ മൂന്ന് റാലികളിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ദോഡ ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌തിരുന്നു.
ആദ്യഘട്ടത്തിലെ
പ്രമുഖർ
മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി(ബിജ്ബിഹാര), സി.പി.എം നേതാവ് യൂസഫ് തരിഗാമി(കുൽഗാം), മുൻ എം.പിയായ ജസ്റ്റിസ് (റിട്ട) ഹസ്‌നൈൻ മസൂദി, മുൻ എം.എൽ.എ സഹൂർ അഹമ്മദ് മിർ(പാംപോർ), നാഷണൽ കോൺഫറൻസിന്റെ മുഹമ്മദ് റാഫി ഷെയ്ക് (ഷോപ്പിയാൻ), പി.ഡി.പിയുടെ ജസ്റ്റിസ് അബ്ദുൾ റാഷിദ് മാലിക്ക് (ദൂരു).
കോൺഗ്രസും എൻ.സിയും
ഭീകരത വളർത്തി: അമിത് ഷാ
അധികാരത്തിലിരുന്നപ്പോൾ ജമ്മു കാശ്മീരിൽ ഭീകരതയെ പരിപോഷിച്ചവരാണ് നാഷണൽ കോൺഫറൻസും (എൻ.സി) കോൺഗ്രസുമെന്ന് കിഷ്‌ത്വാറിലെ റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 370-ാം വകുപ്പ് ചരിത്രത്തിന്റെ ഭാഗമായി. കേന്ദ്രം വൻ വികസനം നടപ്പാക്കി. 'പഹാഡി' സംവരണമുറപ്പാക്കി.
കോൺഗ്രസ്-നാഷണൽ കോൺഫറൻസ് കൂട്ടുകെട്ട് എന്നും ഭീകരതയുടെ വക്താക്കളാണ്. ജവഹർലാൽ നെഹ്റു, രാജീവ് ഗാന്ധി, ഫറൂഖ് അബ്‌ദുള്ള എന്നിവരുടെ കാലത്താണ് ഇവിടെ ഭീകരത വ്യാപിച്ചത്. കാശ്‌മീർ താഴ്‌വര ചോരയിൽ കുളിച്ചപ്പോൾ അവർ ലണ്ടനിൽ അവധി ആഘോഷിച്ചു. മോദി സർക്കാർ സംവരണമുറപ്പാക്കിയതിനാൽ ഗോത്രവർഗക്കാർക്കും ഒ.ബി.സികൾക്കും പഹാഡികൾക്കും അവരുടെ മക്കളെ കളക്‌ടറും പൊലീസ് ഓഫീറുമാക്കാമെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |