അപ്പു പിള്ളയുടെയും മകൻ അജയചന്ദ്രന്റെയും കഥ പറഞ്ഞ കിഷ്കിന്ധാകാണ്ഡത്തിൽ മികവാർന്ന അഭിനയത്തിന് വിജയരാഘവന് കൈയടിച്ച് സോഷ്യൽ മീഡിയ. ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് തഴക്കം വന്ന നടന്റെ പ്രതിഭ അപ്പു പിള്ള എന്ന കഥാപാത്രത്തിൽ കാണാമെന്നും, സിനിമയുടെ നട്ടെല്ലായി മാറുന്ന വിജയരാഘവൻ ഞെട്ടിച്ചു കളഞ്ഞെന്നുമാണ് സിനിമാ പ്രേമികൾ ഒന്നടങ്കം പങ്കുവയ്ക്കുന്ന അഭിപ്രായം.
എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ ഇതുപോലെ ഒരൊറ്റ സിനിമ മതിയെന്നാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ആസിഫ് അലിയെയും വിജയരാഘവനെയും അപർണ ബാലമുരളിയെയും പ്രശംസിച്ച് ഒട്ടേറെ പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. ഇതിൽ ഏറ്റവും കൂടുതൽ പേർ എടുത്തു പറയുന്നത് വിജയരാഘവന്‍റെ പ്രകടനത്തെപ്പറ്റിയാണ്.
ഭരതൻ, കെ.ജി. ജോർജ്, പദ്മരാജൻ എന്നിവരുടെ സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ പോലും അപ്പു പിള്ളയെന്ന ഒരൊറ്റ കഥാപാത്രം മതി പ്രേക്ഷകർക്കിദ്ദേഹത്തെ എക്കാലത്തും ചേർത്തു പിടിക്കാം, ഒരു നല്ല നടനെന്ന നിലയിൽ' എന്നാണ്അ നു ചന്ദ്ര എന്ന പ്രേക്ഷകന്റെ കുറിപ്പ്.ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത
കിഷ്‍കിന്ധാ കാണ്ഡം സെപ്തംബർ 12നാണ് തിയേറ്ററുകളിലെത്തിയത്. നാല് ദിവസത്തെ കളക്ഷനായി 4.45 കോടിയാണ് ചിത്രം നേടിയത്. ആദ്യ ദിനത്തിൽ നാല്പത്തി അഞ്ച് ലക്ഷവും, രണ്ടാം ദിനം അറുപത്തി അഞ്ച് ലക്ഷവും, മൂന്നാം ദിനം 1.35 കോടിയും, നാലാം ദിനമായ ഇന്നലെ രണ്ട് കോടി അടുപ്പിച്ചും ചിത്രം നേടി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |