വെള്ളറട: വെള്ളറടയിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ നാലുപേരും രണ്ട് വാഹനവും പിടികൂടി. ഇന്നോവ കാറിൽ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 136.5 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. പൊതുമാർക്കറ്റിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവാണ് കേരള തമിവ്നാട് അതിർത്തിയിലെ നെട്ട ചെക്ക് പോസ്റ്റ് കടന്ന് വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലെത്തിയത്. വെള്ളറട പൊലീസിനെ കണ്ട് വാഹനം ഇടറോഡ് കയറി പന്നിമലയിലെ സംഗമവേദിക്കു സമീപം ഇന്നോവ ഉപേക്ഷിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു പിടികൂടിയത്.
കൊല്ലം ചിതറ ഐറക്കുഴി ബിനിയം മൻസിലിൽ ഷമീർ ഖാൻ (39), തമിഴ്നാട് തഞ്ചാവൂർ വല്ലം മേലേ മുസ്ളിം സ്ട്രീറ്റിൽ 33 ബി യിൽ മുഹമ്മദ് നിയാസ് (28), കൊല്ലം മാങ്കോട് കല്ലുവെട്ടാൻകുഴി ഷാമിൻ ഷാ മൻസിലിൽ ഷാമിൻ ഷാ (34), തിരുവനന്തപുരം വെഞ്ഞാറമൂട് വെള്ള മണ്ണടി കുറ്റിമൂട് ഗൗരി നന്ദനത്തിൽ ആദർശ് (47) എന്നിവരാണ് പിടിയിലായത്. നാലുപേരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഞ്ചാവുമായി പിടികൂടിയ ഇന്നോവയ്ക്ക് പുറമെ പൈലറ്റായി വന്ന കാറും അതിലുണ്ടായിരുന്ന രണ്ടുപേരെയും രാത്രി 12 മണിയോടുകൂടി നെയ്യാർ ഡാം സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വാഴിച്ചലിൽ വച്ച് പിടികൂടി വെള്ളറട പൊലീസിന് കൈമാറുകയായിരുന്നു. കഞ്ചാവുമായി വന്ന ഇന്നോവയും അതുലുണ്ടായിരുന്ന രണ്ടുപേരും പിടിയിലായതറിയാതെ പൈലറ്റ് വന്ന വാഹനം ഇവരെ തിരഞ്ഞ് നടക്കുകയായിരുന്നു. വെള്ളറട പൊലീസ് മറ്റ് സ്റ്റേഷനുകളിൽ വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൈലറ്റ് വാഹനം പിടിയിലായത്. ഒഡീഷയിൽ നിന്നു ആന്ധ്ര വഴി തമിഴ്നാട് കയറി കൊല്ലത്തേക്ക് കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പിടിയിലായവർ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് നെയ്യാറ്റിൻകര ഡി. വൈ.എസ്.പി ഷാജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |