ചവറ : എഴുപതുകാരിയുടെ നാല് പവൻ വരുന്ന സ്വർണ്ണ മാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികളായ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട്, കോവൈ അണ്ണാനഗർ സ്വദേശിനി കാളിയമ്മാൾ(60), കോവൈ വള്ളുവർനഗർ സ്വദേശിനി കല്ല്യാണി(42), തിരുനെൽവേലി സ്വദേശികളായ ശെൽവരാജ്(68), ധർമ്മദുരൈ(27) എന്നിവരാണ് ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്.
ഈ മാസം1ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. തെക്കുംഭാഗം സ്വദേശിയായ വിജയകുമാരി തെക്കുംഭാഗം മഠത്തിൽ മുക്കിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. ഈസമയം ബസിൽ വന്നിറങ്ങിയ കാളിയമ്മാളും കല്യാണിയും ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു. പള്ളിക്കോടിയിൽ ഇറക്കാമെന്ന് പറഞ്ഞ് ഇരുവരും ചേർന്ന് വിജയകുമാരിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി. യാത്രയ്ക്കിടയിൽ കാളിയമ്മാളും കല്യാണിയും ചേർന്ന് വിജയകുമാരിയുടെ മാല കവർന്നു. വീട്ടിലെത്തിയപ്പോഴാണ് വിജയകുമാരി മാല നഷ്ടമായ വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. നിരീക്ഷണ കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിടിയിലായ ധർമ്മദുരൈയും ശെൽവരാജും മോഷ്ടാക്കളുടെ സഹായികളാണ്. ചവറ തെക്കുംഭാഗം ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ അനേഷ്, ഷെഫീക്ക്, ശ്രീജിത്ത്, ഹരീഷ്, അൻസിഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |