കട്ടപ്പന : നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം വീണ്ടുംപിടികൂടി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച പുലർച്ചെ നാലുമണി മുതലാണ് വ്യാപക പരിശോധന നടത്തിയത്. 7 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ, പുതിയ ബസ്റ്റാൻഡിലെ ആര്യാസ്,ചെന്നാട്ട്മറ്റം ജംഗ്ഷനിലെ റഹ്മത്ത്, ബൈപാസ് റോഡിലെ രാജേശ്വരി എന്നിവിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുമാണ് പിടികൂടിയത്. ഇടുക്കി കവലയിലെ മഹാരാജാ ഹോട്ടലിൽ നിന്നും കഴിച്ച കപ്പബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച ദമ്പതികളായ സുമിമോൾ ജോർജ്, എബിൻ ജോസഫ് എന്നിവർ നഗരസഭയിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഏതാനും മാസങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ
നഗരത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനകളിൽ വിവിധ ഹോട്ടലുകളിൽ നിന്നും പഴയ ഭക്ഷണം പിടികൂടിയിരുന്നു. ക്രമക്കേട് കാണിക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ച് പിഴ ചുമത്തുമെങ്കിലും വീണ്ടും ഇതേ പ്രവണത തുടരുന്ന സാഹചര്യമാണുള്ളത്. ശക്തമായ പരിശോധനകൾ തുടരുവാനാണ് ആരോഗ്യ വിഭാഗത്തിന്റെയും തീരുമാനം.
മീൻ വിൽപ്പന
വാഹനം പിടികൂടി.
പുളിയന്മല പാമ്പാടുംപാറ റോഡിലാണ് അനധികൃതമായി മത്സ്യ വ്യാപാരം നടന്നിരുന്നത്.പ്രധാന റോഡ് കയ്യേറി പിക്കപ്പ് വാഹനം പാർക്ക് ചെയ്തതാണ് വ്യാപാരം നടത്തിയിരുന്നത്. വിൽപ്പനക്ക് വച്ചിരിക്കുന്ന മീനുകളിൽ നിന്നുള്ള ജലം റോഡിലേക്കും പ്രദേശ വാസികളുടെ കൃഷിയിടങ്ങളിലേക്കും വീടുകളുടെ പരിസരത്തേക്കും ഒഴുകുന്നതും പതിവായിരുന്നു. തുടർന്ന് പുളിയന്മല കാർമ്മൽ സ്കൂളിലെ വിദ്യാർത്ഥികളും പ്രാദേശ വാസികളും നഗരസഭയുടെ ഹരിത സഭയിൽ പരാതി നൽകി. ഇതോടെ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ അഞ്ചുമണിക്ക് നടത്തിയ പരിശോധനയിൽ വാഹനം പിടികൂടുകയായിരുന്നു. വില്പന തുടർന്നാൽ കർശന നടപടി ഉണ്ടാകുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അധികൃതർ വ്യക്തമാക്കി.
സിപിഎം മാർച്ചും ധരണ നടത്തി.
നഗരത്തിലെ ചില ഹോട്ടലുകളിൽ നിന്ന് തുടർച്ചയായി പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടും പരിശോധന കർശനമാക്കാത്ത നഗരസഭക്കെതിരെ സി.പി.എം നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഏരിയ സെക്രട്ടറി വി.ആർ. സജി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗങ്ങളായ മാത്യു ജോർജ്, ടോമി ജോർജ്, കെ.പി. സുമോദ്, പൊന്നമ്മ സുഗതൻ, ഫൈസൽ ജാഫർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പി.വി സുരേഷ്, സി ആർ. മുരളി, ടി.ജി.എം രാജു, കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |