മുംബയ്: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ സി പി നേതാവുമായ ബാബ സിദ്ദിഖിന് അന്തിമോപചാരമർപ്പിച്ച് അടുത്ത സുഹൃത്തും നടനുമായ സൽമാൻ ഖാൻ. ഇന്നലെ വൈകിട്ട് വസതിയിലെത്തിയാണ് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചത്.
വധഭീഷണിയുടെ പശ്ചാത്തലത്തിൽ സൽമാൻ ഖാന് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ചുറ്റും അംഗരക്ഷകരുണ്ടായിരുന്നു. ശനിയാഴ്ചയാണ് സിദ്ദിഖി വെടിയേറ്റ് മരിച്ചത്. വിവരമറിഞ്ഞയുടൻ ബിഗ് ബോസിന്റെ ഷൂട്ടിംഗ് നിർത്തിവച്ച് നടൻ സിദ്ദിഖിയെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിലെത്തിയിരുന്നു.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലും സിനിമാ മേഖലയിലും അദ്ദേഹത്തിന് വലിയ സ്വാധീനമാണുണ്ടായിരുന്നത്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ അടക്കമുള്ളവരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ബാബ സിദ്ദിഖിയുടെ ഇടപെടലിലൂടെയാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും തമ്മിൽ വർഷങ്ങളായുണ്ടായിരുന്ന പിണക്കം ഇല്ലാതാക്കിയത്.
ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞ ദിവസം ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായും ബോളിവുഡ്താരം സൽമാൻ ഖാനുമായും ബന്ധമുള്ളതിനാലാണ് ബാബാസിദ്ദിഖിയെ വധിച്ചതെന്നാണ് ബിഷ്ണോയി സംഘം ഷുബ്ബു ലോങ്കർ എന്ന പേരിലുള്ള ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
ഏകദേശം ആറ് ബുള്ളറ്റുകളാണ് സിദ്ദിഖിയുടെ ശരീരത്തിൽ പതിച്ചത്. മൂന്ന് പേരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. വെടിവയ്പ് നടന്ന സ്ഥലത്തിന് സമീപമുള്ള സൽമാൻ ഖാന്റെ വസതിയിലും സുരക്ഷയൊരുക്കിയിട്ടുണ്ട്.
ബിഷ്ണോയ് സമുദായം വിശുദ്ധ മൃഗമായി ആരാധിക്കുന്ന കൃഷ്ണ മൃഗത്തെ സൽമാൻ ഖാൻ വേട്ടയാടിയതാണ് പകയ്‌ക്ക് പിന്നിൽ. കഴിഞ്ഞ ഏപ്രിൽ 14ന് രാത്രി രണ്ട് അക്രമികൾ സൽമാന്റെ വസതിക്ക് സമീപം വെടിച്ചത് പ്രദേശത്തെ ഞെട്ടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |