കാസർകോട്: പ്രവാസി വ്യവസായി അബ്‌ദുൾ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശിനി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.
സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് അബ്‌ദുൾ ഗഫൂറിന്റെ വീട്ടിൽ വച്ച് പ്രതികൾ മന്ത്രവാദം നടത്തിയതായി പൊലീസ് കണ്ടെത്തി. സ്വർണം മുന്നിൽ വച്ചായിരുന്നു മന്ത്രവാദം. 596 പവൻ സ്വർണമാണ് മന്ത്രവാദ സംഘം തട്ടിയത്.
2023 ഏപ്രിൽ 14നാണ് പൂച്ചക്കാട് ഫറൂഖിയ മസ്‌ജിദിനടുത്തെ ബൈത്തൂർ റഹ്‌മയിലെ എംസി അബ്‌ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്നാണ് ഭാര്യയും മക്കളും ബന്ധുക്കളും കരുതിയത്. മൃതദേഹം ഖബറടക്കുകയും ചെയ്‌തു. എന്നാൽ, പിന്നീടാണ് വീട്ടിലുണ്ടായിരുന്ന 596 പവൻ സ്വർണം നഷ്‌ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്.
ഇതോടെ മരണത്തിൽ സംശയമുയർന്നു. അബ്‌ദുൾ ഗഫൂറിന്റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ സ്വാഭാവിക മരണമല്ല കൊലപാതകമാണെന്ന് തെളിഞ്ഞു. അധികം വൈകാതെ തന്നെ പൊലീസ് പ്രതികളെ പിടികൂടി. ഷാർജയിൽ സൂപ്പർ മാർക്കറ്റ് ഉടമയായിരുന്നു അബ്‌ദുൾ ഗഫൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |