ന്യൂഡൽഹി: ഭരണഘടനയിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെയും ജവഹർലാൽ നെഹ്റുവിനെയും മോദി വിമർശിച്ചു. കോൺഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകർക്കാൻ ശ്രമിച്ചു. സ്വന്തം നേട്ടത്തിനായി നെഹ്റു ഭരണഘടന അട്ടിമറിച്ചെന്നും മോദി ആരോപിച്ചു. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ കോൺഗ്രസ് ഭരണത്തിലെ കറുത്ത പാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1947 മുതൽ 1952 വരെ ഈ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരില്ലായിരുന്നു. ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് പോലും വിലങ്ങിട്ടു. അടിയന്തരാവസ്ഥ ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി അഹങ്കാരിയാണെന്നും മോദി പരോക്ഷ വിമർശനം നടത്തി.
'രാഷ്ട്രീയ ദുരുപയോഗം തുടങ്ങിയത് നെഹ്റുവാണ്. വ്യക്തിപരമായ താൽപര്യത്തിന് ഭരണഘടന ഭേദഗതി ചെയ്തു. 75 തവണ ഭരണഘടനയിൽ വെള്ളം ചേർത്തു. നെഹ്റു തുടങ്ങിയത് ഇന്ദിര തുടർന്നു. കസേര സംരക്ഷിക്കാനാണ് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സർക്കാരിനെക്കാൾ പ്രധാനം പാർട്ടിയാണെന്ന് മൻമോഹൻ സിംഗ് പറഞ്ഞു. മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് സോണിയ ഗാന്ധി സൂപ്പർ പി എം കളിച്ചു. ഭരണഘടനയെ കോൺഗ്രസ് നോക്കുകുത്തിയാക്കി. ഭരണഘടന ശിൽപികളെ അപമാനിച്ചു. കടുത്ത സംവരണ വിരോധിയായിരുന്നു നെഹ്റു. മണ്ഡൽ കമ്മിഷനെ കോൺഗ്രസ് എതിർത്തിരുന്നു. വോട്ടുബാങ്കിനായി സംവരണം അട്ടിമറിച്ചു. ഒബിസി സംവരണം നടപ്പാക്കാതിരിക്കാൻ കോൺഗ്രസ് ശ്രമിച്ചു',- മോദി ആരോപിച്ചു.
ഭാരതീയ സംസ്കാരം ലോകത്തിന് മാതൃകയാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും ലോക്സഭയിലെ മറുപടി പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ 75 വർഷം അസാധാരണമായിരുന്നു. ഭരണഘടനാ ശിൽപ്പികളെ സ്മരിച്ച പ്രധാനമന്ത്രി വനിതാ ശാക്തീകരണത്തിന് ഭരണഘടന അടിത്തറയായെന്നും ഭരണഘടനാ നിർമ്മാണത്തിന് സ്ത്രീകൾ പ്രധാന പങ്കുവഹിച്ചുവെന്നും വ്യക്തമാക്കി. രാജ്യം മുന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |