
കോഴിക്കോട്: രോഗികൾ കൂടുമ്പോഴും പേരിന് പോലും മരുന്നില്ലാതെ വലയുന്ന മെഡി.കോളേജിൽ ഹൃദയ ചികിത്സകളും ഇനി പ്രതിസന്ധിയിലാകും. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്ത വകയിൽ കോടികൾ കുടിശ്ശികയായതോടെ വിതരണക്കാർ മരുന്നുകൾ നിറുത്താൻ നിർബന്ധിതരാകുകയാണ്. കഴിഞ്ഞ ഒരു വർഷമായി വിതരണക്കാർക്ക് ലഭിക്കാനുള്ളത് മുപ്പത് കോടിയിലധികമാണ്. കുടിശിക ലഭിക്കാൻ ഇനിയും വൈകിയാൽ വിതരണം നിറുത്തി വയ്‌ക്കേണ്ടി വരുമെന്ന് സി.ഡി.എം.ഐ.ഡി (ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്‌പോസബിൾസ്) അറിയിച്ചു. ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, ഫ്ളൂയിഡുകൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ വിതരണക്കാർക്ക് മെഡിക്കൽ കോളേജ് പണം നൽകാനുള്ളതിനാൽ കഴിഞ്ഞ പത്ത് മുതൽ ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷനും മരുന്ന് വിതരണം നിറുത്തി വെച്ചിരിക്കുകയാണ്. ഇതിനൊപ്പമാണ് ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ മരുന്നുകളും നിറുത്താനൊരുങ്ങുന്നത്.
പ്രതിസന്ധി രൂക്ഷമായാൽ മെഡി.കോളേജിൽ ഹൃദ്രോഗ വിഭാഗത്തിന്റെ പ്രവർത്തനം സ്തംഭിക്കുകയും ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി തുടങ്ങിയവ മുടങ്ങുകയും ചെയ്യും. കുടിശിക കൂടിവരുന്നതിനാൽ കമ്പനികളിൽ നിന്ന് സ്റ്രെന്റ് ഉൾപ്പെടെ ലഭിക്കാത്ത സാഹചര്യമാണെന്ന് വിതരണക്കാർ പറഞ്ഞു. കാരുണ്യ ബെനവലന്റ് ഫണ്ടിൽ (കെ.ബി.എഫ്) ഒന്നര വർഷത്തെയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) കഴിഞ്ഞ ഏപ്രിൽ മുതലുള്ള കുടിശികയാണുള്ളത്. ഇൻഷുറൻസ് ഇനത്തിൽ ആശുപത്രിക്ക് ലഭിക്കാനുള്ള തുക സർക്കാരിൽനിന്ന് ലഭിക്കാത്തതിനെത്തുടർന്നാണ് പണം നൽകാൻ സാധിക്കാത്തതെന്നാണ് മെഡി. കോളേജ് അധികൃതരുടെ വിശദീകരണം.
ബീച്ചിലെ കാത്ത്‌ലാബും അടഞ്ഞ് തന്നെ
കുടിശിക ഇനത്തിലുള്ള ഒന്നേകാൽ കോടി രൂപ നൽകാത്തതിനാൽ ബീച്ച് ആശുപത്രിയിലെ കാത്ത്‌ലാബ് കഴിഞ്ഞ എട്ട് മാസമായി അടഞ്ഞുകിടക്കുകയാണ്. സ്റ്രെന്റും അനുബന്ധ സാധനങ്ങളും നൽകുന്നത് കഴിഞ്ഞ ഏപ്രിൽ ഒന്നു മുതലാണ് വിതരണക്കാർ നിർത്തിയത്. ഇവിടെ വരുന്ന രോഗികളെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് . മെഡി.കോളജിലെ കാത്ത് ലാബിന്റെ പ്രവർത്തനം കൂടി മുടങ്ങിയാൽ അതു പാവപ്പെട്ട രോഗികളെ ഗുരുതരമായി ബാധിക്കും
മരുന്നില്ലാതെ നെട്ടോട്ടമോടി
ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിലുള്ള ന്യായവില മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകളുടെ സ്റ്റോക്ക് തീർന്ന സ്ഥിതിയാണ്. ഇതോടെ കാരുണ്യ ഇൻഷുറൻസ് കിട്ടുമെന്നപ്രതീക്ഷയിൽ ചികിത്സക്കെത്തിയ രോഗികൾക്ക് സർജറികൾക്കാവശ്യമായ മരുന്ന് ലഭിക്കാത്ത സ്ഥിതിയാണ്. ലഭ്യമായ മരുന്നുകൾ നൽകുകയും ബാക്കിയുള്ളവ പുറത്ത് നിന്ന് വാങ്ങാനുമാണ് ഡോക്ടർമാർ പറയുന്നത്. ഇതോടെ ഭീമമായ തുക നൽകി മരുന്നുകൾ പുറത്തു നിന്ന് വാങ്ങുകയാണ് രോഗികൾ.
ജനറൽ മെഡിസിനുകളും പ്രഷർ, ഷുഗർ മരുന്നുകളും സ്റ്റോക്കില്ല. ഡയാലിസിസ് രോഗികൾക്കും ആവശ്യമായ മരുന്ന് ലഭിക്കുന്നില്ല. യൂറോളജി, നെഫ്രോളജി, ഓർത്തോ വിഭാഗങ്ങൾക്ക് വേണ്ട വിവിധ ഉപകരണങ്ങളുടെ വിതരണവും നിലച്ചു. ഗ്ലൗസ്, സൂചി, കൈയുറ, കോട്ടൺ, നൂല്, സിറിഞ്ച് എന്നിവയ്ക്കും ക്ഷാമമുണ്ട്. ഒക്ടോബർ വരെയുള്ള കുടിശ്ശിക ലഭിക്കാതെ വിതരണം പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ. അതേസമയംപ്രശ്നം പരിഹരിക്കാനോ വിതരണക്കാരുമായി ചർച്ച നടത്താനോ അധികൃതർ ശ്രമിച്ചിട്ടില്ല.
എം.കെ രാഘവൻ എം.പി 24 മണിക്കൂർ ഉപവാസം നടത്തും
ഒരാഴ്ചയോളമായി തുടരുന്ന മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധിയിൽ സർക്കാർ നടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിൽ സമരത്തിനൊരുങ്ങി എം.കെ രാഘവൻ എം.പി. സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രികളിലൊന്നായ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് മുടങ്ങി ഇത്രയും ദിവസമായിട്ടും ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ സംഭവത്തിൽ ഇടപെട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ എട്ടു മുതൽ നാളെ രാവിലെ എട്ടു വരെ 24 മണിക്കൂർ മെഡിക്കൽ കോളേജ് പരിസരത്ത് ഉപവാസമിരിക്കുമെന്ന് എം.കെ രാഘവൻ പറഞ്ഞു. സമരത്തിനിറങ്ങിയ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ചർച്ച നടത്താൻ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല. ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) ന്റെ അദ്ധ്യക്ഷനായ ജില്ലാ കളക്ടർ ഇതുവരെ മെഡിക്കൽ കോളേജിലെത്തി രോഗികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ പോലും ശ്രമിച്ചിട്ടില്ല. എച്ച്.ഡി.എസ് ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്നും, ഇത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള സമീപനമാണെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു.
മരുന്നു വിതരണക്കാരുമായി ചർച്ച നടത്തി
മെഡിക്കൽകോളേജ് ആശുപത്രിയിലെ മരുന്നുവിതരണം തടസമില്ലാതെ നടത്തുന്നതിന് പ്രിൻസിപ്പാളുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് പ്രിസിപ്പാൾ ചേമ്പറിൽ മരുന്നു വിതരണക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി.
ചർച്ചയിൽ പ്രിൻസിപ്പാൾ ഡോ. സജീത്കുമാർ, ആശുപത്രി സൂപ്രണ്ടുമാരായ ഡോ. ശ്രീജയൻ എം.പി,ഡോ. അരുൺപ്രിത്, ഡെപ്യൂട്ടി സുപ്രണ്ട് ഡോ. രഞ്ജിനി. കെ. മരുന്നുവിതരണക്കാരുടെ സംഘടനാപ്രതിനിധികളായ അജിത്ത്കുമാർ. വി, സിറിയക്
മാത്യു, സാംസൺ, അബ്ദുൾ സത്താർ, റിയാസ്, കബീർ, സന്തോഷ്കുമാർ, വിദ്യാസാഗർ എന്നിവർ പങ്കെടുത്തു.
ആരോഗ്യമന്ത്രി വീണാജോർജ് അവശ്യമരുന്നു ലിസ്റ്റിലുൾപ്പെട്ട 155 ഇനം മരുന്നുകൾ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ, കാരുണ്യ ഫാർമസി വഴി ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സൗജന്യ ചികിത്സ മുടക്കമില്ലാതെ നടക്കുന്നുണ്ടെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പാൽ വാർത്താകുറിപ്പിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |