മുംബയ്: ബുധനാഴ്‌ച ആരംഭിക്കുന്ന ഇംഗ്ളണ്ടുമായുള്ള പരമ്പരയ്‌ക്കും ശേഷം ഫെബ്രുവരി മാസത്തിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലേക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ്ടീമിനെ തിരഞ്ഞെടുത്ത് കഴിഞ്ഞു. രോഹിത്ത് ശർമ്മ നായകനാകുന്ന ചാമ്പ്യൻസ് ട്രോഫി, ഇംഗ്ളണ്ട് ഏകദിന ടീമിലും സൂര്യകുമാർ യാദവ് നായകനായ ഇംഗ്ളണ്ട് ട്വന്റി 20 ടീമിലും ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം കാഴ്‌ചവയ്‌ക്കുന്ന കരുൺ നായർക്ക് സ്ഥാനം കിട്ടിയില്ല.
ആഭ്യന്തര ക്രിക്കറ്റിൽ വമ്പൻ പ്രകടനം പുറത്തെടുത്തിട്ടും കരുണിന് ടീമിൽ ഇടം ലഭിക്കാത്തത് പലർക്കും അത്ഭുതം ഉണ്ടായി. എന്നാൽ ഇപ്പോഴിതാ എന്തുകൊണ്ട് കരുണിന് സ്ഥാനം കിട്ടിയില്ലെന്നത് വ്യക്തമാക്കുകയാണ് ഇതിഹാസ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. 'സെലക്‌ടർമാർ കരുണിന് ടീമിൽ എവിടെ ഇടം നൽകും? കെ എൽ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും സ്ഥാനം എടുക്കാം. രാഹുൽ രണ്ടാം വിക്കറ്റ് കീപ്പറും ബാറ്ററുമാണ്. 2023 ലോകകപ്പിൽ മികച്ച പ്രകടനം എടുത്തയാളാണ്.അതിനുശേഷം ഇന്ത്യ അധികം ഏകദിനങ്ങൾ കളിച്ചിട്ടില്ല. ശ്രേയസും മികച്ച പ്രകടനമാണ് ഫോർമാറ്റിൽ പുറത്തെടുത്തത്. അതുകൊണ്ടാണ് കരുണിനെ തിരഞ്ഞെടുക്കാത്തത്.' ഗവാസ്‌കർ വ്യക്തമാക്കുന്നു.
എന്നാൽ നിലവിലെ ഫോം തുടർന്നാൽ വരുന്ന ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയിൽ 33 കാരനായ കരുണിനെ അവഗണിക്കാൻ സാധിക്കില്ല എന്നും ഗവാസ്‌കർ പറയുന്നു. 'രഞ്ജി ട്രോഫിയിലും ഇതേ മിന്നും ഫോം തുടർന്നാൽ ഈ വർഷം വരുന്ന ഇന്ത്യയുടെ ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയിൽ അദ്ദേഹത്തെ തിരഞ്ഞെടുക്കപ്പെടാതിരിക്കാൻ പ്രയാസമാണ്.'
ആഭ്യന്തര ക്രിക്കറ്റിലെ ഏകദിന ഫോർമാറ്റ് പരമ്പരയായ വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിംഗ്‌സുകളിൽ 779 റൺസാണ് കരുൺ നായർ അടിച്ചുകൂട്ടിയത്. വിദർഭയുടെ നായകനായ കരുണിന്റെ പ്രകടനത്തെ സച്ചിൻ ടെൻഡുൾക്കർ വരെ പ്രശംസിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |