കോഴിക്കോട്: ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ഡീലിമിറ്റേഷൻ കമ്മിഷന്റെ ജില്ലാതല ഹിയറിംഗ് ഇന്നും നാളെയും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന് നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും സമർപ്പിച്ച പരാതികളിലാണ് ഡീലിമിറ്റേഷൻ കമ്മിഷൻ നേരിൽ കേൾക്കുക. കരട് വാർഡ്, നിയോജകമണ്ഡല വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ സമർപ്പിച്ചവരെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളു. സംഘമായി പരാതി നൽകിയവരിൽ നിന്ന് ഒരു പ്രതിനിധിക്ക് ഹിയറിംഗിൽ പങ്കെടുക്കാം. അപേക്ഷ സർപ്പിച്ച സമയത്ത് നൽകിയ കൈപ്പറ്റ് രസീതോ രസീത് നമ്പറോ കൈവശം ഉണ്ടായിരിക്കണം.
ഇന്ന് രാവിലെ 9 മുതൽ തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ഗ്രാമ പഞ്ചായത്തുകൾ, കോഴിക്കോട് കോർപ്പറേഷൻ, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പരാതികൾ കേൾക്കും. രാവിലെ 11 മണി മുതൽ വടകര, പേരാമ്പ്ര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമ പഞ്ചായത്തുകൾ, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പരാതികളും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ കൊടുവള്ളി, തോടന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾക്കു കീഴിലെ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള പരാതികളും പരിഗണിക്കും.
നാളെ രാവിലെ ഒമ്പത് മണി മുതൽ ബാലശ്ശേരി, പന്തലായനി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തുകൾക്കു കീഴിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെയും 11 മണി മുതൽ കോഴിക്കോട്, കുന്ദമംഗലം ബ്ലോക്കിനു കീഴിലെ ഗ്രാമ പഞ്ചായത്തുകൾ, രാമനാട്ടുകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെയും ഉച്ചയ്ക്കു ശേഷം രണ്ട് മണി മുതൽ മേലടി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെയും പരാതികളാണ് പരിഗണിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |