കാഞ്ഞങ്ങാട്: നേന്ത്രപ്പഴം വില സർവകാല റെക്കോഡിലേക്ക് ഉയരുന്നു. നിലവിൽ കിലോയ്ക്ക് 90 മുതൽ 95 വരെയാണ് പൊതുവിപണിയിലെ വില. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ കൂടുതൽ നേന്ത്രപ്പഴം വിപണിയിൽ എത്തുന്നതെന്നും നാടൻ നേന്ത്രപ്പഴം എത്താത്തതാണ് വിപണിയിൽ വില വർദ്ധിക്കുന്നതിന് കാരണമെന്നും കച്ചവടക്കാർ പറയുന്നു.
റംസാൻ വ്രതം അടുത്തുകൊണ്ടിരിക്കെ വില നൂറുകടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
നേന്ത്രന് മാത്രമല്ല കദളിപ്പഴത്തിനും വില വർദ്ധിച്ചിട്ടുണ്ട്. മൈസൂർപ്പഴം കിലോയ്ക്ക് 55-65 വരെ ആണ് വില. നേന്ത്രപ്പഴത്തിന് ഇത്രയും വില ആദ്യമായിട്ടാണെന്നാണ് പഴം പച്ചക്കറി വ്യാപാരികൾ പറയുന്നത്. നേരത്തെ 80 രൂപ വരെ ആയിട്ടുണ്ടെന്നും ഇവർ പറയുന്നു. നേന്ത്രപ്പഴത്തിന്റെ വില കൂടിയതോടെ ചിപ്സ് ഉൾപ്പെടെ അനുബന്ധ ഉത്പന്നങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്.
ഉത്പാദനം ഇടിഞ്ഞു
സംസ്ഥാനത്തേക്ക് നേന്ത്രപ്പഴം എത്തുന്നത് കൂടുതലും തമിഴ്നാട്ടിൽ നിന്നാണ്. നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, പൊള്ളാച്ചി, തേനി, കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് പ്രധാന ഉത്പാദന കേന്ദ്രങ്ങൾ. കർണാടകയുടെ ചില പ്രദേശങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ഉത്പാദനത്തിൽ ഇടിവുണ്ടായതായതാണ് വിലവർദ്ധനയ്ക്കിടയാക്കിയതെന്ന് കച്ചവടക്കാരനായ വിജയൻ പറഞ്ഞു.
മടിക്കൈയിൽ വിളവെടുപ്പ് മേയിൽ
ഉത്തരകേരളത്തിലെ പ്രധാന വാഴകൃഷി കേന്ദ്രമായ മടിക്കൈയിൽ മേയ് അവസാനത്തോടെയാണ് വിളവെടുപ്പ്. മടിക്കൈ ഗ്രാമത്തിലെ പുളിക്കാൽ, ആലയിമാട്, അമ്പലത്തറ, കണിച്ചിറ, പള്ളത്തുംകാൽ, മുട്ടറക്കാൽ പ്രദേശങ്ങളിലാണ് പ്രധാനമായും വാഴകൃഷി നടത്തുന്നത്. ഏതാണ്ട് മൂന്നു ലക്ഷത്തോളം വാഴകൾ ഇവിടെയുണ്ട്. ഇവിടുന്നുള്ള കായകൾ വിപണിയിലെത്തിയാൽ വിലകുറയുമെന്ന പ്രതിക്ഷിയിലാണ് കച്ചവടക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |