തിരുവനന്തപുരം: ക്ഷയരോഗിയായ ഭർത്താവ് മരിച്ച് മൂന്നു മാസം തികയും മുൻപ് ഈ നടപ്പാതയിലിരുന്ന് സമരം ചെയ്യേണ്ടി വന്നത് ഗതികേടു കൊണ്ടാണ്. 25 വയസുള്ള മകൻ അപസ്‌മാര രോഗിയാണ്. പ്ളസ് ടു വരെയേ പഠിച്ചിട്ടുള്ളെങ്കിലും എന്തെങ്കിലും പണി ചെയ്ത് അവൻ കുടുംബം പോറ്റുമായിരുന്നു. പക്ഷേ രോഗിയായ എന്റെ കുഞ്ഞിന് കട്ടിയുള്ള പണികളൊന്നും ചെയ്യാനാവില്ല...ജോലിക്കായി അവനെ ദൂരേയ്ക്ക് പറഞ്ഞയ്ക്കാനുമാവില്ല. സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാവർക്കർമാരിലൊരാളാണ് കവടിയാർ ഭഗവതി നഗർ സ്വദേശി നാൽപ്പത്തഞ്ചുകാരി ശ്രീലത. ഒന്നര സെന്റിലെ വീട്ടിലാണ് ഞാനും മോനും 21 വയസുള്ള മോളും കഴിയുന്നത്. ഏഴായിരം രൂപയാണ് ഓണറേറിയം. അതും നാലും അഞ്ചും മാസം കൂടുമ്പോഴേ കിട്ടൂ. രണ്ടായിരം രൂപ ഇൻസെന്റീവ് കിട്ടണമെങ്കിലും മാസങ്ങൾ കാത്തിരിക്കണം. തലയ്ക്ക് മുകളിൽ കടമാണ്.ഭർത്താവ് മണികണ്‌ഠൻ ക്ഷയരോഗം ബാധിച്ച്. മൂന്നു മാസം മുൻപ് മരിക്കുമ്പോൾ ലക്ഷങ്ങളുടെ കടബാദ്ധ്യത ബാക്കിയായി. എപ്പോൾ കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ കടക്കാർ വീട്ടുസാധനങ്ങൾ കടം തരില്ല.. മോൾക്ക് ചെറിയൊരു ജോലിയുണ്ടെങ്കിലും തുച്ഛമായ വരുമാനമേയൂള്ളൂ. കിഡ്നി സ്റ്റോൺ കാരണം അവൾക്ക് രണ്ടു മാസം ജോലിക്ക് പോകാനായില്ല. . എനിക്ക് അച്ഛനും അമ്മയുമില്ല. കൊവിഡ് സമയത്താണ് ആശ വർക്കായി ജോലി തുടങ്ങിയത്. സ്ഥിരമായി ഒരു വരുമാനമെന്ന ആശ്വാസത്തിലായിരുന്നു . എന്നുവരെ ഇങ്ങനെ തെരുവിലിരിക്കേണ്ടി വരുമെന്ന് ഒരുറപ്പുമില്ല-ശ്രീലതയുടെ ശബ്ദമിടറി...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |