തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണർക്ക് അമിതാധികാരം നൽകുന്ന യു.ജി.സിയുടെ കരടുനയത്തിനെതിരായ നാളെ സർക്കാർ നടത്തുന്ന കൺവെൻഷനിൽ പങ്കെടുക്കുന്ന ജീവനക്കാർക്കും അദ്ധ്യാപകർക്കും ഡ്യൂട്ടി ലീവും സർട്ടിഫിക്കറ്റും നൽകും. വിദ്യാർത്ഥികൾക്ക് ഹാജരും നൽകും. ഇതിനായി സർക്കാർ ഉത്തരവിറക്കി.സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുപ്പിക്കേണ്ടവരുടെ ക്വാട്ടയും നിശ്ചയിച്ചു. കേരള സർവകലാശാല -400, കെ.ടി.യു- 100,ഓപ്പൺ- 20,ഉന്നത വിദ്യാഭ്യാസ കൗൺസിൽ-30,ഐ.എച്ച്.ആർ.ഡി-50,ഡി.സി.ഇ-50,എൽ.ബി.എസ്-50,സി-ആപ്റ്റ്-10,അസാപ്പ്-10,കെ.എസ്.എസ്.ടി.എം-10,എൻ.എസ്.എസ് വോളന്റിയർ- 100,മറ്റ് സർവകലാശാലകൾ- 25 വീതം, വിദ്യാർത്ഥികൾ- 300 ഇങ്ങനെയാണ് ക്വോട്ട. കേരള,സാങ്കേതിക സർവകലാശാലകളുടെ ഭരണനേതൃത്വം,അദ്ധ്യാപകർ,ജീവനക്കാർ,വിദ്യാർത്ഥികൾ,ഗവേഷകർ എന്നിവർ പങ്കെടുക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഓൺലൈനായി നൽകുന്ന പങ്കാളിത്ത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് ഡ്യൂട്ടിലീവും ഹാജരും ലഭിക്കുക. കൺവെൻഷനിലെ ചെലവുകൾ അതത് സ്ഥാപനങ്ങൾ വഹിക്കണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |