തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്റെയും കടുംബത്തിന്റെയും കട ബാദ്ധ്യതയെക്കുറിച്ചുളള അന്വേഷണത്തിനൊരുങ്ങി പൊലീസ്. ഇവർക്ക് കടം നൽകിയവരുടെ വിവരങ്ങൾ ശേഖരിച്ച് തുടങ്ങി. പ്രതി കാമുകി ഫർസാനയുടെ മാലയും പണയം വച്ചിരുന്നു. പകരം മുക്കുപണ്ടം നൽകുകയായിരുന്നു. ഈ മാല എടുത്ത് തരണമെന്ന് ഫർസാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നുവെന്ന് പൊലീസ് അറിയിച്ചു. കൂട്ടക്കൊലയ്ക്ക് പിന്നിൽ വൻ കട ബാദ്ധ്യതയാണെന്നാണ് അന്വേഷണത്തിൽ നിന്ന് കണ്ടെത്തുന്നത്.
വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫാന്റെ മാതാവ് ഷെമിയുടെ മൊഴി ഇന്നെടുക്കും. കഴിഞ്ഞ ദിവസം രാത്രി ഡോക്ടറുടെ സമ്മതപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി മൊഴിയെടുക്കാൻ മെഡിക്കൽ കോളേജിലെത്തിയെങ്കിലും പ്രതിയുടെ മാനസികാവസ്ഥ ശരിയല്ലാത്തതിനാൽ സാധിച്ചിരുന്നില്ല. ഇന്ന് മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അഫാന്റെയും ഷമിയുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതിയുടെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി പരിശോധിക്കാൻ സൈബർ പൊലീസിനും കത്ത് നൽകിയിട്ടുണ്ട്.
കൃത്യം നടത്തുന്നതിനിടയിലും അമ്മൂമ്മയുടെ മാല പണയം വച്ച് കിട്ടിയ തുകയിൽ നിന്ന് 40,000 രൂപ കടം വീട്ടാനാണ് അഫാൻ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാദ്ധ്യത ഉണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങൾ അഫാന്റെ മൊഴിയെടുത്ത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |