ബീജിംഗ്: അതിര്‍ത്തിയിലെ വിഷയങ്ങള്‍ പ്രതികൂലമായി തുടരുന്നതിനിടെ ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകുന്നതിനുള്ള സാദ്ധ്യത തേടി ചൈന. ഇന്ത്യയും ചൈനയും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവഭീഷണിക്കിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ആഹ്വാനം. അധികാര രാഷ്ട്രീയത്തിന്റേയും മേധാവിത്വത്തിന്റേയും ഹുങ്കിനെ എതിര്‍ക്കുന്നതില്‍ ഇന്ത്യക്കും ചൈനയ്ക്കും നിര്‍ണായകമായ നേതൃസ്ഥാനം വഹിക്കേണ്ടതുണ്ടെന്നും വാങ് യി അഭിപ്രായപ്പെട്ടു.
ആഗോളതലത്തിലെ പുതിയ സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും പരസ്പരം തളര്‍ത്തുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുത്തുന്നതിന് പകരം ഒരുമിച്ച് സഹകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'വ്യാളിയും ആനയും ഒരുമിച്ച് നൃത്തം ചെയ്യുന്നത്' മാത്രമാണ് ഇരുഭാഗത്തിനും ശരിയായ തീരുമാനമെന്നും ഇന്ത്യ- ചൈന സഹകരണത്തെ പരാമര്‍ശിച്ച് വാങ് യി പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ ഒന്നിക്കുന്നതോടെ രാജ്യാന്തരബന്ധങ്ങള്‍ ജനാധിപത്യവത്കരിക്കപ്പെടും. 'ഗ്ലോബല്‍ സൗത്തിന്റെ' വികസനത്തിനും ശക്തിപ്പെടുത്തലിനും ശോഭനമായ ഭാവി ഉണ്ടാകുമെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു. ചൈനയും ഇന്ത്യയും വലിയ അയല്‍ക്കാരാണ്. ഇരുരാജ്യങ്ങളും പരസ്പരം വിജയത്തിന് സംഭാവന ചെയ്യുന്ന പങ്കാളികളായിരിക്കണമെന്ന് ചൈന എപ്പോഴും വിശ്വസിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം പൗരന്മാരുടെ അടിസ്ഥാന താത്പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കുമെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. അയല്‍രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും ചൈനയും പരസ്പരം വിജയങ്ങള്‍ക്കായി സംഭാവന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 2024 ഒക്ടോബറിലാണ് റഷ്യയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും കൂടിക്കാഴ്ച നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |