തിരുവനന്തപുരം: ഗ്യാസ് ഏജൻസി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡി.ജി.എം അലക്സ് മാത്യു വിജിലൻസ് പിടിയിൽ. കൊല്ലം കടയ്ക്കലിലെ ഗ്യാസ് ഏജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അലക്സ് മാത്യു പിടിയിലായത്. ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു മനോജ് പരാതി നൽകിയത്.
കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാൻ മനോജിന്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്. മറഞ്ഞു നിന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ ഇതേ വീട്ടിൽ വച്ച് പിടികൂടുകയായിരുന്നു. അലക്സ് മാത്യുവിന്റെ കടവന്ത്രയിലെ വീട്ടിലും വിജിലൻസ് റെയ്‌ഡ് നടത്തുകയാണ്. അലക്സ് മാത്യുവിനെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
ഐ.ഒ.സിക്ക് കീഴിൽ നിരവധി ഗ്യാസ് ഏജൻസികളുടെ ഉടമയാണ് മനോജ്. എന്നാൽ പുതുതായി വന്ന മറ്റ് ഗ്യാസ് ഏജൻസികളിലേക്ക് മനോജിന്റെ ഉപഭോക്താക്കളിൽ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും 20000ത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അത് ചെയ്യാതിരിക്കാൻ പണം നൽകണമെന്നുമായിരുന്നു അലക്സ് മാത്യുവിന്റെ ആവശ്യം. ഇതിനായാണ് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇന്ന് തിരുവനന്തപുരത്ത് എത്തുമ്പോൾ പണം നൽകണമെന്നായിരുന്നു ധാരണയായത്. എന്നാൽ മനോജ് ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |