കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന യാസിറും പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ജോലി ചെയ്തിരുന്നത് ഒരേ തട്ടുകടയിലെന്ന് വിവരം. താമരശേരി ചുരത്തിന് സമീപം പ്രവർത്തിക്കുന്ന തട്ടുകടയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഈ കട ലഹരി വ്യാപനത്തിന്റെ കേന്ദ്രമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പരാതികൾ ഉയർന്നതോടെ കട അടച്ചുപൂട്ടിയിരുന്നു. ഒരുപാട് നാളുകൾക്കുശേഷം തുറന്ന കടയുടെ മറവിൽ ലഹരി വിൽപ്പന വ്യാപകമായി നടക്കുന്നുവെന്നാണ് പരാതി.
അതേസമയം, ഭാര്യയെ കൊന്ന കേസിൽ യാസിർ റിമാൻഡിലായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം ഈങ്ങാപ്പുഴയിൽ നടന്നത്. വീട്ടിലെത്തിയ പ്രതി ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്ന ഭാര്യ ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. മൂന്ന് വയസുകാരിയായ മകളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. ലഹരിയെ തുടർന്നുണ്ടായ കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് ഷിബിലയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ലക്ഷ്യം ഭാര്യയുടെ പിതാവ് അബ്ദുറഹ്മാനായിരുന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ഭാര്യയെ തന്നിൽ നിന്ന് അകറ്റിയത് അബ്ദുറഹ്മാനാണെന്നായിരുന്നു ഇയാൾ കരുതിയിരുന്നത്. ഭാര്യാപിതാവിനെ കൊലപ്പെടുത്താനായി പുതിയ കത്തി വാങ്ങി കൈയിൽ സൂക്ഷിച്ചു. ഷിബിലയെ കൊല്ലാൻ വിചാരിച്ചിരുന്നില്ലെന്നും അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ആക്രമണ സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ല.
കഴിഞ്ഞ മാസമാണ് ആഷിക് മാതാവ് സുബൈദയെ വെട്ടിക്കൊന്നത്. ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ പൂർണമായും കിടപ്പിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു സുബൈദ കഴിഞ്ഞിരുന്നത്. ബംഗളൂരുവിലെ ഡി അഡിഷൻ സെന്ററിലായിരുന്ന ആഷിക് ഉമ്മയെ കാണാൻ എത്തിയപ്പോഴായിരുന്നു ക്രൂരമായ കൊലപാതകം നടത്തിയത്. ഈ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. സുബൈദയെ കൊലപ്പെടുത്തിയ ശേഷം ആഷിക് കടന്നുകളയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |