'എമ്പുരാൻ' സിനിമയുടെ നന്ദി കാർഡിൽ നിന്നും പേര് ഒഴിവാക്കിയത് താൻ ആവശ്യപ്പെട്ടിട്ടാണെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സിനിമയ്‌ക്ക് നേരെ ഒരു തരത്തിലുമുള്ള സമ്മർദവും ഉണ്ടായിട്ടില്ലെന്നും രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
'എമ്പുരാൻ സിനിമയുടെ നിർമാതാക്കൾക്ക് യാതൊരു സമ്മർദവും നേരിടേണ്ടി വന്നിട്ടില്ല. അതിലെ ഭാഗങ്ങൾ വെട്ടിമാറ്റിയത് നിർമാതാക്കൾ അവരുടെ ഇഷ്‌ടത്തിന് തന്നെ ചെയ്‌തതാണ്. എന്റെ പേര് ക്രെഡിറ്റിൽ നിന്ന് ഞാൻ വിളിച്ച് പറഞ്ഞ് നീക്കം ചെയ്യിപ്പിച്ചതാണ്. ഇതാണ് യാഥാർത്ഥ്യം. എമ്പുരാനെക്കുറിച്ച് സംസാരിക്കുന്നവർ 'ടിപി 51' റിലീസ് ചെയ്യാൻ ധൈര്യം കാട്ടുമോ'- സുരേഷ് ഗോപി ചോദിച്ചു.
സിപിഎം അംഗം ജോൺ ബ്രിട്ടാസിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടിയാണ് ബഹളത്തിലേക്ക് നയിച്ചത്. ബിജെപി എമ്പുരാനിലെ 'മുന്ന'യാണെന്ന് ബ്രിട്ടാസ് പറഞ്ഞതോടെയാണ് സുരേഷ് ഗോപി പ്രസംഗിക്കാൻ എഴുന്നേറ്റത്. 'എമ്പുരാൻ സിനിമയിൽ ഒരു കഥാപാത്രമുണ്ട്. മുന്ന. ആ മുന്നയെ ഇവിടെ കാണാം. ബിജെപിയുടെ ബെഞ്ചിൽ കാണാം. ഈ മുന്നയെ മലയാളിയും കേരളവും തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം. നേമത്തെ അക്കൗണ്ട് പൂട്ടിച്ചപോലെ വൈകാതെ ആ അക്കൗണ്ട് പൂട്ടിക്കും. ഒരു തെറ്റ് പറ്റി മലയാളിക്ക്. വൈകാതെ ആ തെറ്റ് തിരുത്തും', ജോൺ ബ്രിട്ടാസിന്റെ ഈ വാക്കുകളാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |