സംസ്ഥാനത്ത് 5000 കോടി രൂപ നിക്ഷേപിക്കാൻ കമ്പനികൾ
തിരുവനന്തപുരം: കേരളത്തിന് കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്ന മാലിന്യ സംസ്കരണ മേഖലയിൽ 5,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി വൻകിട കമ്പനികൾ. റീസസ്റ്റൈനബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, ബി.പി.സി.എൽ, മലബാർ സിമന്റ്സ് എന്നീ പ്രധാന കമ്പനികളാണ് നിക്ഷേപ താത്പര്യം പ്രകടിപ്പിച്ചത്. സംസ്ഥാന തദ്ദേശ സ്വയംഭരണവകുപ്പ് തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'വൃത്തി' അന്താരാഷ്ട്ര 'ക്ലീൻ കേരള കോൺക്ലേവി'ലെ ബിസിനസ് മീറ്റിലാണ് കമ്പനികൾ സന്നദ്ധത അറിയിച്ചത്.
ഇതനുസരിച്ച് തദ്ദേശ,വ്യവസായ വകുപ്പ് സംയുക്‌തമായി തയ്യാറാക്കുന്ന പദ്ധതികളിൽ കമ്പനികളുമായി ധാരണ പത്രം ഒപ്പുവയ്ക്കും.
തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ 79 പ്രമുഖ കമ്പനികളിലെ 142 പേർ പങ്കെടുത്തു. രണ്ട് സെഷനുകളിൽ നിക്ഷേപകരും സ്റ്റാർട്ട് അപ് സംരംഭകരുമായി നടന്ന ചർച്ചകളിലാണ് കമ്പനികൾ നിക്ഷേപക സന്നദ്ധത അറിയിച്ചത്.
മാലിന്യ പ്ളാന്റുകൾക്ക് മുൻതൂക്കം
മനുഷ്യനും പ്രകൃതിയ്ക്കും ദോഷം വരാത്ത രീതിയിലുള്ള മാലിന്യ സംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കുന്നതിനാണ്പ്രാമുഖ്യം. തിരുവനന്തപുരം മുട്ടത്തറയിലെ നഗരസഭയുടെ വലിയ മാലിന്യ സംസ്കരണ പ്ളാന്റ് ഹരിത സൗഹൃദമാണ്. ഇതിന്റെ തുടർച്ചയായാണ് കൂടുതൽ പ്ളാന്റുകൾ സ്ഥാപിക്കുന്നത്.
പ്രധാന പദ്ധതികൾ
@ ഖരമാലിന്യം പ്രത്യേക രീതിയിൽ സംസ്കരിച്ച് ഇന്ധനം ഉത്പാദിപ്പിക്കുന്ന റെഫ്യൂസ് ഡിറൈവ്‌ഡ് ഫ്യുവൽ പ്ളാന്റ് (ആർ.ഡി.എഫ്)
@സാനിറ്ററി - സെപ്റ്റേജ്, ഡ്രൈയിനേജ്,സാനിറ്ററി നാപ്കിൻ സംസ്കരണ പ്ളാന്റുകൾ
@ജൈവ അജൈവ മാലിന്യ സംസ്കരണത്തിന് കൂടുതൽ പ്ളാന്റുകൾ
@റീസൈക്ലിംഗ് - അപ് സൈക്ലിംഗ് സംരംഭങ്ങൾ, മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ
സംസ്കരണം 23% മാത്രം
സംസ്ഥാനത്ത് ദിനംപ്രതി സൃഷ്‌ടിക്കുന്നത് 10,000 ടൺ മാലിന്യം
ഇതിൽ 7500 ടൺ ജൈവ മാലിന്യവും 2500 ടൺ അജൈവ മാലിന്യവുമാണ്.
വീടുകളും സ്ഥാപനങ്ങളുമുൾപ്പെടെയുള്ള സ്ഥലങ്ങളിലെ 23 ശതമാനം മാലിന്യമാണ് സംസ്കരിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |