തൊടുപുഴ: സാമ്പത്തിക തർക്കത്തെ തുടർന്ന് മുൻ ബിസിനസ് പങ്കാളിയെ കൊന്ന് ദൃശ്യം സിനിമാ മോഡലിൽ മാൻഹോളിൽ കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതി ജോമോന്റെ ഭാര്യയും അറസ്റ്റിൽ. കലയന്താനി തേക്കുംകാട്ടിൽ സീനയാണ് (45) അറസ്റ്റിലായത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്ന് മുട്ടം നീലൂരുള്ള അകന്ന ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ പോയ സീന ഇന്നലെ ഉച്ചയോടെ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടു പോകാൻ വേണ്ട സഹായം, തെളിവ് നശിപ്പിക്കൽ, കൊലപാതക വിവരമറിഞ്ഞിട്ടും മറച്ചുവയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
മാർച്ച് 20ന് കൊല്ലപ്പെട്ട ചുങ്കം സ്വദേശി ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുന്നത് മുതലുള്ള വിവരങ്ങൾ സീനയ്ക്ക് അറിയാമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നതിന് മുന്നോടിയായി ജോമോനും സംഘത്തിനും മെഡിക്കൽ സ്റ്റോറിൽ നിന്ന് പെപ്പർ സ്‌പ്രേ വാങ്ങി നൽകിയത് സീനയാണ്. ബിജുവിനെ ജോമോന്റെ വീട്ടിലെത്തിച്ചപ്പോൾ മുറിയിൽ വീണ രക്തക്കറ ഇവരാണ് കഴുകി കളഞ്ഞത്. ബിജുവിനെ കൈകൾ കെട്ടാൻ ഉപയോഗിച്ച ഷൂലേസ്, തോർത്ത്, രക്തക്കറ കഴുകികളഞ്ഞ തുണി എന്നിവയടക്കം വീടിന് സമീപത്തെ പട്ടിക്കൂടിനടുത്ത് കുഴിച്ചിട്ടതും സീനയായിരുന്നു. ഇന്നലെ വൈകിട്ട് സീനയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ഇവ കണ്ടെടുത്തു.
കേസിൽ അഞ്ചാം പ്രതിയാണ് സീന. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. തട്ടിക്കൊണ്ടുപോകലും കൊലപാതക വിവരവും അറിയാമായിരുന്ന ജോമോന്റെ അടുത്ത ബന്ധുവായ എബിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ പ്രതികളുടെ എണ്ണം ആറായി. കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ച ജേമോൻ, മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവരെ വീണ്ടും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |