തിരുവനന്തപുരം: കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടർന്നെത്തി ഹെൽമറ്റ് കൊണ്ടടിച്ച 19കാരൻ പിടിയിൽ. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ ആണ് അറസ്റ്റിലായത്. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
റയാൻ ഇന്നലെ കഴക്കൂട്ടം തൃപ്പാദപുരത്ത് പൊതുസ്ഥലത്തിരുന്ന് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് വാഹനം നിർത്തി സിഗരറ്റ് കളയാൻ ആവശ്യപ്പെട്ടു. എന്നാൽ, സിഗരറ്റ് കളയാൻ ഇയാൾ തയ്യാറായില്ല. തുടർന്ന് പൊലീസ് ഇയാളുടെ കയ്യിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് പെറ്റി നൽകി മടങ്ങി. ഇതിൽ പ്രകോപിതനായ റയാൻ മാതാവിനെയും കൂട്ടി കഴക്കൂട്ടത്തുവച്ച് പൊലീസ് വാഹനം തടയുകയായിരുന്നു. തുടർന്ന് കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് പൊലീസ് ജീപ്പിലിരുന്ന സിപിഒ രതീഷിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സിപിഒ വിഷ്‌ണുവിനെയും ഹെൽമെറ്റ് കൊണ്ടടിച്ചു.
രതീഷിന്റെ മുഖത്തും വിഷ്‌ണുവിന് തോളിലുമാണ് അടിയേറ്റത്. തുടർന്ന് മറ്റ് പൊലീസുകാർ ചേർന്ന് ഇയാളെ പിടികൂടി. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |