കോഴിക്കോട്: വഖഫ് ഭേദഗതിക്കെതിരെ മുസ്ലിംലീഗ് പോരാട്ടം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വഖഫ് ഭേദഗതിക്കെതിരെ ലീഗ് നടത്തിയ മഹാറാലി കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭേദഗതി സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രതീക്ഷാജനകമാണ്. കൂടുതൽ കേൾക്കാൻ കോടതി തയ്യാറായി. അനുകൂല ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിയമങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്രമായി പാർലമെന്റിനെ ബി.ജെ.പി. സർക്കാർ തരംതാഴ്ത്തി. മുനമ്പം വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമായിരുന്നിട്ടും കേന്ദ്ര, കേരള സർക്കാരുകൾ അതിന് വഴിയൊരുക്കിയില്ല. രാഷ്ട്രീയ ലാഭം നോക്കി പ്രശ്നം നീട്ടിക്കൊണ്ടുപോകുകയാണ് കേരള സർക്കാരും ചെയ്തത്. വിശ്വാസം സംരക്ഷിക്കാനുള്ള ബാദ്ധ്യത ഭരണകൂടങ്ങൾക്കുണ്ട്. അതിന് പകരം തകർക്കുകയാണ് ചെയ്യുന്നത്. ഇഷ്ടമല്ലാത്തവരെ ഇല്ലാതാക്കുന്ന ഫാസിസത്തിനെ ഒറ്റക്കെട്ടായി തോൽപ്പിക്കണം. മതസൗഹാർദ്ദത്തിന് എന്നും മുൻതൂക്കം നൽകുന്ന പാർട്ടിയാണ് ലീഗ്. വഖഫ്, വിശ്വാസികളുടെ അവകാശമാണ്. വഖഫ് ചെയ്യാൻ ആരും മുന്നോട്ടുവരരുതെന്ന സന്ദേശമാണ് ഭേദഗതി നൽകുന്നതെന്നും പറഞ്ഞു.
നിലമ്പൂരിൽ ഇടതുമുന്നണി
തോൽക്കും:കുഞ്ഞാലിക്കുട്ടി
മുനമ്പം പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാതെ, നീട്ടിക്കൊണ്ടുപോയതിന് തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുസർക്കാരിന് മറുപടി നൽകുമെന്ന് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലമ്പൂരിൽ തോറ്റ് തുന്നംപാടുമെന്നും അവിടെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴൊക്കെ ഇടതുമുന്നണി തോറ്റിട്ടുണ്ടെന്നും പറഞ്ഞു. തിരഞ്ഞെടുപ്പിൽ
രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ് പ്രശ്നം പരിഹരിക്കാതിരുന്നത്. വഖഫ് ഭേദഗതി വരുമ്പോൾ മുനമ്പം പ്രശ്നം തീരുമെന്ന് കരുതി കാത്തിരിക്കുകയാണ് കേരള സർക്കാർ ചെയ്തത്. മുനമ്പവും വഖഫും തമ്മിൽ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മുനമ്പം പ്രശ്നം പരിഹരിക്കാൻ കൃസ്ത്യൻ സംഘടനകളുമായി ഇനിയും ചർച്ച നടത്തും. മുമ്പ് പൗരത്വ ഭേദഗതിക്കെതിരെ അടക്കം ലീഗ് നടത്തിയ മഹാറാലിയൊന്നും പാഴായിട്ടില്ലെന്നും സമരത്തിന് ഫലമുണ്ടാകുമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |