ന്യൂഡൽഹി: നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ജഡ്‌ജിമാർ സൂപ്പർ പാർലമെന്റ് ചമയുകയാണെന്ന് രാജ്യസഭയിൽ ഇന്റേൺസിനെ അഭിസംബോധന ചെയ്‌ത് അദ്ദേഹം പറഞ്ഞു.
ഭരണഘടനയിലെ 142ാം അനുച്ഛേദം ആണവ മിസൈലായി മാറിയിരിക്കുന്നു. സമ്പൂർണനീതി നടപ്പാക്കലിന് ഭരണഘടന സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന ആ സവിശേഷാധികാരമാണ് തമിഴ്നാട് ഗവർണറും സർക്കാരുമായുള്ള കേസിൽ പ്രയോഗിച്ചിരിക്കുന്നത്. ഗവർണർ അയച്ചു കൊടുക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം. നമ്മൾ എങ്ങോട്ടാണ് ചലിക്കുന്നത്. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്.
നിയമനിർമ്മാണം നടത്താനും, എക്‌സിക്യൂട്ടീവിന്റെ ജോലികൾ നിർവഹിക്കാനും, സൂപ്പർ പാർലമെന്റായി പ്രവൃത്തിക്കാനും തയ്യാറുള്ള ജഡ്‌ജിമാർ നമുക്കുണ്ട്. രാജ്യത്തെ നിയമം അവർക്ക് ബാധകമല്ലാത്തതിനാൽ യാതൊരു ഉത്തരവാദിത്ത ബോധവും അത്തരം ജഡ്‌ജിമാർക്കില്ല. ഇന്ത്യൻ രാഷ്ട്രപതിയോട് ഉത്തരവിടുന്ന സാഹചര്യമുണ്ടാകാൻ പാടില്ലായിരുന്നു. ഭരണഘടനാ വ്യവസ്ഥകൾ വ്യാഖ്യാനിക്കാൻ മാത്രമേ ജുഡിഷ്യറിക്ക് കഴിയൂ. രാഷ്‌ട്രപതിയോട് ഉത്തരവിട്ട ജഡ്‌ജിമാർ ഭരണഘടനയുടെ ശക്തി മറന്നുപോയി.
ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരുന്ന യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവവും ഉപരാഷ്ട്രപതി പരാമർശിച്ചു. നോട്ടുകൂമ്പാരം കത്തി ഒരാഴ്ചയ്‌ക്ക് ശേഷമാണ് പുറംലോകമറിഞ്ഞത്. ആ വൈകലിന് വിശദീകരണമുണ്ടോ. ചില അടിസ്ഥാനപരമായ ചോദ്യങ്ങൾ ഈ വൈകൽ ഉയർത്തുന്നുണ്ട്. ഇതുവരെ കേസെടുത്തിട്ടില്ല. രാജ്യത്ത് ആർക്കെതിരെയും കേസെടുക്കാം. എന്നാൽ, ജഡ്‌ജിയാണെങ്കിൽ പ്രത്യേക അനുമതിയുടെ ആവശ്യമുണ്ടെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |