ലണ്ടൻ: ഭൂമിയിൽ നിന്ന് 124 പ്രകാശ വർഷം അകലെ ' കെ 2 -18 ബി" എന്ന ഗ്രഹത്തിൽ ജീവ സാന്നിദ്ധ്യത്തിന്റെ ശക്തമായ സൂചന. ഇന്ത്യൻ വംശജനായ ഡോ. നിക്കു മധുസൂദന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് സർവകലാശാല ഗവേഷകരാണ് നിർണായക കണ്ടെത്തലിന് പിന്നിൽ.
ഒരു പ്രകാശ വർഷം 9.46 ട്രില്യൺ (9460730472580.8) കിലോമീറ്ററാണ്. അപ്പോൾ ഊഹിക്കാം, ഭൂമിയിൽ നിന്ന് കെ 2 -18 ബിയിലേക്കുള്ള അകലം.
നാസയുടെ ജെയിംസ് വെബ് സ്‌പേസ് ടെലിസ്കോപ്പിൽ നിന്ന് ശേഖരിച്ച ഡേറ്റയാണ് പഠനത്തിന് അടിസ്ഥാനമാക്കിയത്. കെ 2-18 ബിയുടെ അന്തരീക്ഷത്തിൽ മീഥേൻ, കാർബൺ ഡൈഓക്സൈഡ് തുടങ്ങിയ കാർബൺ സമ്പുഷ്ട തന്മാത്രകളുടെ സാന്നിദ്ധ്യം ഗവേഷകർ കണ്ടെത്തി.
ഡൈമീഥൈൽ സൾഫൈഡിന്റെ (ഡി.എം.എസ്) അംശവും ഗ്രഹത്തിലുണ്ടാകാമെന്ന് സംശയിക്കുന്നു. മറൈൻ ആൽഗേ പോലുള്ള ജീവജാലങ്ങൾ മാത്രം ഉത്പാദിപ്പിക്കുന്ന ഒന്നാണിത്.
ഭൂമിക്ക് പുറത്ത് ജീവനുണ്ടാകാമെന്നതിന്റെ ഏറ്റവും ശക്തമായ തെളിവാണിതെന്നും ഒന്നു രണ്ട് വർഷത്തിനുള്ളിൽ സ്ഥിരീകരിക്കാനാകുമെന്നും ഡോ. നിക്കു മധുസൂദൻ മാദ്ധ്യമത്തോട് പറഞ്ഞു. അതേ സമയം, കണ്ടെത്തലുകൾ സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതൽ ഡേറ്റകൾ ആവശ്യമാണെന്നും നാസ വ്യക്തമാക്കി.
ഭൂമിയേക്കാൾ 2.6 ഇരട്ടി വലുത്
കെ 2-18 എന്ന ചുവന്ന കുള്ളൻ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന കെ 2-18 ബി ഭൂമിയേക്കാൾ 2.6 ഇരട്ടി വലുത്
2015ൽ കെപ്ലർ സ്‌പേസ് ടെലിസ്കോപ്പാണ് കെ 2-18 ബിയെ ആദ്യമായി കണ്ടെത്തിയത്
2019ൽ കെ 2-18 ബിയിൽ ജലബാഷ്പത്തിന്റെ സാന്നിദ്ധ്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |