പന്തളം: പോക്‌സോ കേസിൽ രണ്ടാമതും യുവാവിനെ അറസ്റ്റു ചെയ്തു. കവിയൂർ വീഴൽഭാഗം മുരിങ്ങൂർകുന്നിൽ വീട്ടിൽ ആഷിക് സുധീഷ് (19) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. കേസിലെ ഇരയായ 16കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് കഴിഞ്ഞവർഷം ഇയാൾക്കെതിരെ പന്തളം പൊലീസ് കേസ് എടുത്തിരുന്നു. ഈവർഷം ജനുവരി 20മുതൽ പ്രതി പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സന്ദേശങ്ങൾ അയക്കുകയും ഇയാളുടെ ഫോണിൽ നിന്നും കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തു.
കഴിഞ്ഞമാസം ആറിന് തന്റെ നഗ്നചിത്രം ഇൻസ്റ്റാഗ്രാം വഴി കുട്ടിക്ക് അയച്ചുകൊടുത്തു. തുടർന്ന്, കുട്ടിയോട് നഗ്നഫോട്ടോകൾ ഫോണിലൂടെ അയയ്ക്കാൻ ആവശ്യപ്പെട്ടു. പിറ്റേദിവസം ഫോണിൽ വിളിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും മാനസിക സമർദ്ദത്തിലാക്കുകയും ചെയ്തു. വനിതാ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു. അടൂർ ജെ.എഫ്.എം കോടതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസ് എടുത്തത് മനസിലാക്കി സംസ്ഥാനം വിട്ട പ്രതിയെ പൊലീസ് സംഘം തമിഴ്നാട് കർണാടക അതിർത്തിയായ ഹൊസൂരിൽ നിന്നും സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടി. പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ് എബ്രഹാം, സി.പി.ഓമാരായ എസ്.അൻവർഷാ, കെ.അമീഷ്, കെ.രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതിയുടെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനക്കായി പിടിച്ചെടുത്തു. ചോദ്യം ചെയ്യലുകൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |