കോഴിക്കോട്: ചപ്പാത്തി, ചിക്കൻ അടക്കമുള്ള ജനപ്രിയ ജയിൽ വിഭവങ്ങളുടെ വിറ്റുവരവിന് ശരിയായ കണക്കില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും എല്ലാ ജയിൽ യൂണിറ്റുകളുടെയും വിറ്റുവരവിന്റെ ക്രോഡീകരിച്ച കണക്കില്ലെന്നാണ് ജയിൽ ആസ്ഥാനത്തെ മറുപടി. വിവരങ്ങൾ ലഭ്യമാകണമെങ്കിൽ അതത് ജയിൽ യൂണിറ്റുകൾക്ക് അപേക്ഷ നൽകണമെന്നും അറിയിച്ചു. അതേസമയം, ഓരോ മാസത്തെയും കണക്കുകൾ ആസ്ഥാന ഓഫീസിന് നൽകാറുണ്ടെന്നാണ് ജയിൽ സൂപ്രണ്ടുമാർ പറയുന്നത്.
സംസ്ഥാനത്തെ വിവിധ ജയിലുകളിൽ തടവുകാർ തയ്യാറാക്കി വിപണിയിലെത്തിക്കുന്ന ഭക്ഷണത്തിലൂടെ ഇതുവരെ ലഭിച്ച വരുമാനം, മാസം ശരാശരി വില്പന തുടങ്ങിയ വിവരങ്ങൾ തേടിയാണ് വിവരാവകാശ പ്രകാരം ജയിൽ ആസ്ഥാനത്ത് അപേക്ഷ നൽകിയത്. ഇതിന്മേൽ നൽകിയ അപ്പീലിലും എല്ലാ ജയിലുകളിൽ നിന്നുമുള്ള ക്രോഡീകരിച്ച കണക്കില്ലെന്നായിരുന്നു മറുപടി.
ജയിൽ വകുപ്പിന്റെ വെബ്സെെറ്റിൽ ഫുഡ് യൂണിറ്റുകളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണെന്നും അറിയിച്ചു. എന്നാൽ, ഭക്ഷണ സാധനങ്ങൾ, നിർമ്മാണ യൂണിറ്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളല്ലാതെ വിറ്റുവരവ് കണക്ക് സൈറ്റിൽ നൽകിയിട്ടില്ല.
ഫുഡ് യൂണിറ്റുകൾ
തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, ചീമേനി സെൻട്രൽ ജയിലുകൾ. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ജയിലുകൾ. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിൽ. തിരുവനന്തപുരം, വിയ്യൂർ വനിതാ ജയിലുകൾ. തിരുവനന്തപുരം വനിത ഓപ്പൺ ജയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |