കോട്ടയം: ചിലർ കൊടുംകുറ്റവാളികൾ. പലരും ക്രിമിനൽ കേസുകളിൽ പ്രതികൾ. ലഹരി വില്പനയിലെ കണ്ണികളുമേറെ... കോട്ടയത്തെ അന്യസംസ്ഥാന തൊഴിലാളികളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും ഏറുകയാണ്. ചങ്ങനാശേരി പായിപ്പാട്ടും, പൂവൻതുരുത്തിലും , കോട്ടയം നഗരത്തിലുമൊക്കെയായി ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ഭായിമാരെന്ന ഓമനപ്പേരിൽ താമസിക്കുന്നത്. കോഴി, മത്സ്യ വില്പന, പച്ചക്കറിക്കടകളിലും ചെറുകിട ഹോട്ടലുകളിലുമാണ് ഏറെയും ജോലി ചെയ്യുന്നത്. ചിലരാകട്ടെ വൻകിട മുതലാളിമാരുടെ വീടുകളിലെ കാര്യങ്ങളും നോക്കുന്നു. ഇവരിൽ പലർക്കും തിരിച്ചറിയൽ കാർഡില്ല. ഹോട്ടൽ തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർബന്ധമാക്കിയപ്പോൾ കാർഡ് എടുത്ത പലരും ഇപ്പോഴില്ല. നേരത്തേ ജോലിക്കെത്തിയ ബംഗാളികളാണ് ഏജന്റുമാരായി പലരെയും കൂട്ടിക്കൊണ്ടുവരുന്നത്. കമ്മിഷൻ പറ്റുന്നതിനപ്പുറം ഉത്തരവാദിത്വം ഇവർക്കുമില്ല. കടക്കാരും രേഖകൾക്ക് നിർബന്ധം പിടിക്കാറില്ല.
രേഖയില്ല,എങ്ങനെ തിരിച്ചറിയും?
ബീഹാർ, ബംഗാൾ, അസം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ പേർ എത്തുന്നത്. ഇവർ ഒളിച്ചുകടന്ന കൊടുംക്രിമിനലുകളാണോ എന്നറിയാൻ സാധിക്കുന്നില്ല. പരസ്യമായി പച്ചക്കറി വില്പനയും രഹസ്യമായി ലഹരി വസ്തുക്കളും വിൽക്കുന്നവരുമുണ്ട്. മദ്യപിച്ചും കഞ്ചാവിനും മറ്റ് ലഹരിക്കും അടിമപ്പെട്ട് ചേരിതിരിഞ്ഞ് തൊഴിലാളികൾ ഏറ്റുമുട്ടുന്ന സംഭവവമുണ്ട്.
കേസുകളിൽ ചിലത്
നാഗമ്പടത്ത് അസം സ്വദേശികളായ ദമ്പതികളെ അന്യസംസ്ഥാന തൊഴിലാളികൾ ചേർന്ന് കൊലപ്പെടുത്തി.റബർ കമ്പനി ഉടമയായ ഒറീസ സ്വദേശിയെയും ഭാര്യയെയും ക്രൂരമായി കൊലപ്പെടുത്തിയത് ഒന്നര പതിറ്റാണ്ടു മുമ്പാണ്. ഈ കേസിൽ ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു. മറ്റു പ്രതികളെ കോടതി ശിക്ഷിച്ചു.
2010 ജൂൺ മൂന്നിന് കിടങ്ങൂർ കൊമ്പനാംകുന്ന് തോട്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയാമ്മ (80)നെ ബംഗാൾ സ്വദേശി മുഹമദ് ഷുക്കൂർ അലി കൊലപ്പെടുത്തിയത് മോഷണത്തിനിടെയായിരുന്നു.
2015 മേയ് 16 ന് പാറമ്പുഴ തുരുത്തേൽകവല മൂലേപ്പറമ്പിൽ എം.കെ ലാലസൻ (73), ഭാര്യ പ്രസന്നകുമാരി (54), പ്രവീൺ ലാൽ (28) എന്നിവരെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ കൊലപ്പെടുത്തി. ലാലസന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു നരേന്ദ്രകുമാർ.
നിയമം ഇങ്ങനെ
ലേബർ ഓഫീസിൽ നിന്ന് കരാർ ഉടമകൾ ലൈസൻസ് എടുത്തുനൽകണം
ആധാർ കാർഡ്, ഫോട്ടോ കോപ്പി എന്നിവ സൂക്ഷിയ്ക്കണം
ചികിത്സയ്ക്കായി ആവാസ് യോജന കാർഡ് എടുക്കണം
ജാമ്യമെടുക്കാൻ പ്രത്യേക സംഘം
അന്യസംസ്ഥാനക്കാരടങ്ങുന്ന ക്രിമിനലുകളെ ജാമ്യത്തിലെടുക്കാനും പ്രത്യേക സംഘമുണ്ട്. ചില അഭിഭാഷകരുടെ ഒത്താശയോടെയാണ് ഇവരുടെ പ്രവർത്തനം. പണം നൽകിയാൽ ഇവർ ജാമ്യം നിൽക്കും. ഇവരുടെ ക്രിമിനൽ പശ്ചാത്തലവും അന്വേഷിക്കുകയാണ് പൊലീസ്. തിരുവാതുക്കഷ ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ അമിതിന് മുൻപ് മോഷക്കേസിൽ ജാമ്യം നിന്നവരും ഇത്തരം ആളുകളായിരുന്നെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |