ഇത്തവണ ഐപിഎൽ ലേലംമുതൽ തന്നെ എല്ലാവരെയും അമ്പരപ്പിച്ച ഒരു പേരായിരുന്നു വൈഭവ് സൂര്യവംശി എന്ന രാജസ്ഥാൻ താരത്തിന്റേത്. 14 വയസ് മാത്രം പ്രായമുള്ള സൂര്യവംശിയെ 1.10 കോടി രൂപമുടക്കിയാണ് രാജസ്ഥാൻ മാനേജ്‌മെന്റ് സ്വന്തമാക്കിയത്. സീസണിൽ നായകൻ സഞ്‌ജു സാംസൺ പരിക്കിനെ തുടർന്ന് പുറത്തായതോടെ വൈഭവിന് അരങ്ങേറ്റത്തിനുള്ള വഴി തെളിഞ്ഞു. ഓപ്പണറായി ആദ്യ പന്ത് മുതൽ തകർപ്പൻ പെർഫോമൻസ് പുറത്തെടുത്ത വൈഭവ് ഇതിനകം ഏറെ പ്രശസ്‌തനുമായി.
ഈ പ്രശസ്‌തിക്കിടയിൽ കുറിക്കുകൊള്ളുന്നൊരു ഉപദേശം താരത്തിന് നൽകുകയാണ് മുൻ ഇന്ത്യൻ സൂപ്പർ താരമായ വിരേന്ദർ സേവാഗ്. രാജസ്ഥാന് വേണ്ടി ഒന്നോ രണ്ടോ മത്സരങ്ങൾ കളിച്ച് പുറത്താകാനല്ല നിരവധി വർഷങ്ങൾ ഐപിഎല്ലിൽ കളിക്കാൻ ശ്രമിക്കണം എന്നാണ് താരത്തിന്റെ ഉപദേശം. ഇക്കാര്യത്തിൽ വിരാട് കൊഹ്ലിയെ അനുകരിക്കണം എന്നാണ് സേവാഗ് നൽകുന്ന നിർദ്ദേശം. കഴിഞ്ഞ 18 സീസണുകളിലായി കൊഹ്‌ലി ഐപിഎൽ കളിക്കുകയാണ്. 19 വയസ് മുതലാണ് കൊഹ്‌ലി കളിച്ചുതുടങ്ങിയത്.
നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 50 റൺസ് മാത്രമാണ് വൈഭവ് നേടിയത്. 'ഐപിഎല്ലിൽ 20 കൊല്ലത്തേക്ക് കളിക്കാൻ സൂര്യവംശി ലക്ഷ്യമിടണം. വിരാട് കൊഹ്‌ലിയെ നോക്കൂ അദ്ദേഹം 19 വയസുള്ളപ്പോൾ മുതൽ കളിച്ചുതുടങ്ങി. ഇപ്പോൾ 18 സീസണുകളിലായി അദ്ദേഹം കളിക്കുന്നുണ്ട്. അതാണ് വൈഭവ് അനുകരിക്കേണ്ടത്. ഇത്തവണത്തെ ഐപിഎൽ കൊണ്ട് അയാൾ സന്തുഷ്‌ടവാനാണെങ്കിൽ, കോടിപതിയായതിൽ സന്തോഷമുണ്ടെങ്കിൽ ആദ്യ പന്തിൽ തന്നെ സിക്‌സ് അടിച്ചതിലൊക്കെ സന്തോഷിക്കുന്നു എങ്കിൽ വൈഭവ് ചിലപ്പോ അടുത്തകൊല്ലം ഐപിഎൽ കാണില്ല.' സേവാഗ് പറയുന്നു.
'നന്നായി കളിച്ചാൽ ജനം പുകഴ്‌ത്തുമെന്നും നേരെ പ്രകടനം നടത്തിയില്ലെങ്കിൽ രൂക്ഷമായി വിമർശിക്കുമെന്നും അറിയുക. ഒന്നോ രണ്ടോ മത്സരം കഴിയുമ്പോ മുതിർന്ന താരങ്ങളെല്ലാം പിന്നീട് ടീമിനായി ഒന്നും ചെയ്യില്ല.. അവർ വലിയ സ്റ്റാർ പ്ളെയറാണ് എന്ന ധാരണ ഉണ്ടാകും.' സേവാഗ് പറഞ്ഞു.
ബിഹാർ സ്വദേശിയായ വൈഭവ് ലക്‌നൗവിനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തിൽ 20 പന്തിൽ 34 റൺസും രണ്ടാം മത്സരത്തിൽ 16 റൺസുമാണ് വൈഭവ് നേടിയത്. ഇരുമത്സരങ്ങളിലും രാജസ്ഥാൻ തോൽക്കുകയും ചെയ്‌തു. ഇതോടെ നിലവിൽ എട്ടാം സ്ഥാനമാണ് ഐപിഎൽ ലിസ്റ്റിൽ ടീമിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |