ന്യൂഡൽഹി: 26പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രമുഖ വാർത്താ ഏജൻസികളുടേതും മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്‌തറിന്റേതും ഉൾപ്പെടെ 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ. ഇന്ത്യയ്‌ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസിക്കുമെതിരെ പ്രകോപനപരവും വർഗീയപരവുമായ ഉള്ളടക്കങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിതിന് പിന്നാലെയാണ് നടപടി.
ഡോൺ ന്യൂസ്, സമ ടിവി, എആർവൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്തർ, ജിയോ ന്യൂസ്, സുനോ ന്യൂസ് തുടങ്ങി ഏകദേശം 63 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള പ്രമുഖ പാകിസ്ഥാൻ വാർത്താ ചാനലുകൾ വരെ നിരോധിച്ചവയിൽ ഉൾപ്പെടുന്നുണ്ട്. ഇർഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമർ ചീമ, മുനീബ് ഫാറൂഖ് തുടങ്ങിയ പത്രപ്രവർത്തകരുടെ യൂട്യൂബ് ചാനലുകളും ഇന്ത്യക്കാർക്ക് ഇനി കാണാനാവില്ല. ദി പാകിസ്ഥാൻ റഫറൻസ്, സമ സ്പോർട്സ്, ഉസൈർ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് മറ്റ് നിരോധിത ചാനലുകൾ.
ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം തെറ്റായ വിവരങ്ങൾ, വിവരണങ്ങൾ, വർഗീയ സംഘർഷം സൃഷ്‌ടിക്കാൻ കാരണമാകുന്ന ഉള്ളടക്കം എന്നിവ ഈ ചാനലുകളിലൂടെ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സർക്കാർ അറിയിച്ചു. നിരോധിത ചാനലുകൾ തിരയാൻ ശ്രമിക്കുന്നവർക്ക് "ദേശീയ സുരക്ഷയോ പൊതു ക്രമസമാധാനമോ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് പ്രകാരം ഈ ഉള്ളടക്കം നിലവിൽ രാജ്യത്ത് ലഭ്യമല്ല. കൂടുതൽ വിവരങ്ങൾക്ക് ദയവായി ഗൂഗിൾ ട്രാൻസ്പരൻസി റിപ്പോർട്ട് സന്ദർശിക്കുക." എന്ന സന്ദേശമാകും കാണാനാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |