തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിട ഭാഗങ്ങൾ സ്‌കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും.പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച സ്‌കൂളുകളിൽ പോലും,പഴക്കമുള്ള കെട്ടിടങ്ങൾ സാങ്കേതിക തടസങ്ങൾ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.പഴയ കെട്ടിടങ്ങൾ അടുത്തുണ്ടെന്ന കാരണത്താൽ,പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് കിട്ടാത്ത സാഹചര്യവും നിലവിലുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം ഇതിന് ആവശ്യമായ നിർദേശം ജില്ലാ കളക്ടർമാർ നൽകുകയും,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും ചെയ്യും.മന്ത്രിമാരായ എം ബി രാജേഷ്, വി.ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുനിന്ന് ഉൾപ്പെടെ സ്‌കൂൾ കെട്ടിടങ്ങളുടെ മുകളിലേക്ക് വളർന്നുനിൽക്കുന്ന വൃക്ഷശാഖകളും സ്‌കൂൾ പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങളും മുറിച്ചുമാറ്റുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രിമാർ നിർദേശിച്ചു.
പ്രോവിഷണൽ ഫിറ്റ്നസ്
സുരക്ഷാ ഭീഷണി ഇല്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ സ്‌കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്നസ് നൽകി അധ്യയനത്തിന് അവസരമൊരുക്കും. വിദ്യാർഥികളുടെ ജീവന് ഭീഷണിയുള്ള ഘടകങ്ങൾ ഒഴികെയുള്ള സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്‌കൂൾ കെട്ടിടങ്ങൾക്കാണ് അനുവാദം നൽകുക.ചുമരുകളുടെ പ്ലാസ്റ്ററിംഗ്, ഫ്‌ളോറിംഗിലെ ചെറിയ പ്രശ്നങ്ങൾ, ക്ലാസ് മുറിയുടെ വലുപ്പത്തിലെ അപാകതകൾ, ഫാൾസ് സീലിംഗ് ഇല്ലാത്തത് തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്‌കൂളുകൾക്കാണ് ഈ തീരുമാനം .
74 സ്കൂളുകൾക്കെതിരെ നടപടി
ഒരു വർഷത്തിനകം ഫിറ്റ്നസ് പ്രശ്നങ്ങൾ പരിഹരിച്ച് കെട്ടിട നിർമ്മാണം ക്രമവത്കരിക്കാമെന്ന ഉറപ്പിന്മേൽ,കഴിഞ്ഞ അധ്യയന വർഷം 140 സ്‌കൂളുകൾക്ക് ഫിറ്റ്നസ് നൽകിയിരുന്നു.ഇതിൽ 44 സ്‌കൂളുകൾ നിർമ്മാണം ക്രമവത്കരിക്കുകയും,22 സ്‌കൂളുകൾ അപേക്ഷ നൽകി ക്രമവത്കരണത്തിന്റെ നടപടിക്രമങ്ങളിലുമാണ്.ഇവർക്ക് ഫിറ്റ്നസ് അനുവദിക്കം.കഴിഞ്ഞ വർഷം ഫിറ്റ്നസ് ലഭിക്കുകയും, ക്രമവത്കരണത്തിന് അപേക്ഷിക്കുകയും ചെയ്യാത്ത 74 സ്‌കൂളുകൾക്ക് ഫിറ്റ്നസ് നൽകുന്ന കാര്യം പരിഗണിക്കേണ്ടെന്ന് യോഗം തീരുമാനിച്ചു.ഇവർക്കെതിരെ നടപടി സ്വീകരിക്കും.യോഗത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ.അദീലാ അബ്ദുള്ള,പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്,തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ.ചിത്ര എസ്,റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, എൽ.എസ്.ജി.ഡി ചീഫ് എഞ്ചിനീയർ സന്ദീപ് കെ.ജി, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |