കൊച്ചി: വിൽപ്പനയിലെ തിരിച്ചടിയും ഉത്പാദന ചെലവിലെ വർദ്ധനയും നേരിടാനാവാതെ പ്രമുഖ ജാപ്പനീസ് വാഹന കമ്പനിയായ നിസാൻ മോട്ടോർ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ വാഹന നിർമ്മാണം നിസാൻ അവസാനിപ്പിച്ചേക്കുമെന്ന് ജപ്പാനിലെ മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. എന്നാൽ കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചെലവ് ചുരുക്കലിന്റെ ഭാഗമായി നിർമ്മാണ, അസംബ്ലിഗ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കുമെന്നാണ് വാർത്തകൾ.
റെനോ-നിസാൻ ഓട്ടോമേറ്റീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ശേഷിക്കുന്ന 51ശതമാനം ഓഹരികൾ വാങ്ങുമെന്ന് ഏപ്രിലിൽ റെനോ പ്രഖ്യാപിച്ചിരുന്നു. നിലവിൽ നിസാനാണ് കമ്പനിയിൽ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം. 51 ശതമാനം ഓഹരികൾ വാങ്ങുന്നതോടെ നിർമ്മാണ യൂണിറ്റിന്റെ പൂർണ ഉടമസ്ഥാവകാശം റെനോയ്ക്ക് ലഭിക്കും.
നിസാന്റെ ഉത്പാദനം കുറയുന്നു
ഇന്ത്യയിൽ നിസാന്റെ വാഹന ഉത്പാദനം കുറയുകയാണ്. തമിഴ്‌നാട്ടിലെ നിർമ്മാണ യൂണിറ്റിൽ നിസാൻ മാഗ്നറ്റ് മാത്രമാണ് നിലവിൽ നിർമ്മിക്കുന്നത്. നിർമ്മാണ യൂണിറ്റ് റെനോ ഏറ്റെടുക്കുന്നതോടെ കാറുകൾ നിർമ്മിക്കുന്നതിന് നിസാൻ അധിക പണം മുടക്കേണ്ടിവരും. ഇതുവരെ 550 മില്യൺ യൂറോയാണ് (52,000 കോടി രൂപ) ഇന്ത്യയിലെ നിർമ്മാണ യൂണിറ്റിൽ നിസാൻ ചെലവഴിച്ചത്.
മത്സരം നേരിടാനാവാതെ മടക്കം
നിസാൻ ഏറെ പ്രതീക്ഷ പുലർത്തിയ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിലെ ഇടിവും ഇലക്ട്രിക് കാറുകളിൽ നിന്നുള്ള മത്സരവുമാണ് തിരിച്ചടിയായത്. ഇന്ത്യൻ വിപണിക്കായി ഒരു കോംപാക്ട് എസ്.യു.വിയും ഒരു 7 സീറ്റർ എം.പി.വിയും ഒരു ഇലക്ട്രിക് എസ്.യു.വിയും നിർമ്മിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
ചെലവ് ചുരുക്കി പിടിച്ചുനിൽക്കാൻ ശ്രമം
ആഗോളതലത്തിൽ 50,000 കോടി യെന്നിന്റെ (28,000 കോടി രൂപ) ചെലവ് ചുരുക്കലാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ലോകമൊട്ടാകെയുള്ള 20,000 ജീവനക്കാരെ ഒഴിവാക്കും. ജപ്പാനിലെ രണ്ട് പ്ലാന്റുകളും അർജന്റീന, സൗത്ത് ആഫ്രിക്ക, മെക്‌സികോ എന്നിവിടങ്ങളിലെ പ്ലാന്റുകളുമാണ് പൂട്ടുന്നത്. 2027ഓടെ ആഗോളതലത്തിലെ നിർമ്മാണ യൂണിറ്റുകളുടെ എണ്ണം 17ൽ നിന്ന് 10ലേക്ക് ചുരുക്കും. നിസാന്റെ പ്രവർത്തന ലാഭം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 88 ശതമാനം ഇടിഞ്ഞ് 69.800 കോടി യെന്നായി (47.2 കോടി ഡോളർ) ചുരുങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |