പൂവാർ: പ്രദേശത്തെ മയക്കുമരുന്ന് വ്യാപാരം ചോദ്യം ചെയ്തതിന് വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി. കാഞ്ഞിരംകുളം പെരുന്താന്നി ശ്രീ ഭവനിൽ ബെന്നിയുടെ ഫാഷൻ പ്രൊ ഇനത്തിൽപ്പെട്ട ബൈക്കാണ് ഞായറാഴ്ച്ച വെളുപ്പിന് 4 മണിയോടെ അഗ്നിക്കിരയാക്കിയത്. വീടിന്റെ ഓരത്ത് ചേർത്ത് സൂക്ഷിച്ചിരുന്ന ബൈക്കാണ് തീയിട്ടത്. തീ പടർന്നതോടെ വീടിന്റെ ജനാലയും ചുമരും കത്തിനശിച്ചു. ജനാലയിലൂടെ തീയും പുകയും റൂമിലേക്ക് പടർന്നുകയറി റൂമിലുണ്ടായിരുന്ന ബെന്നിയുടെ ഭാര്യയുടെ അമ്മ സാവിത്രിക്ക് (70) അസ്വസ്തതയുണ്ടായി. നാട്ടുകാർ വിവരം വീട്ടുകാരെ തട്ടിയുണർത്തി അറിയിച്ചതിനെ തുടർന്നാണ് വയോധികയെ മുറിയിൽ നിന്നും രക്ഷപ്പെടുത്തിയത്.
കാഞ്ഞിരംകുളം പൊലീസും പൂവാറിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. ബെന്നിയുടെ വീടിനു സമീപം താമസിക്കുന്ന പെരുന്താന്നി വീട്ടിൽ അഖിൽ ( 27) ആണ് തീവച്ചതെന്നാണ് വീട്ടുകാർ സംശയിക്കുന്നത്.
രണ്ടുമാസം മുമ്പ് വീടിന്റെ ജനാല അടിച്ചു തകർത്തതിന് അഖിലിനെതിരെ ബെന്നിയുടെ ഭാര്യ സുനിത കാഞ്ഞിരംകുളം പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ പൊലീസ് വിളിപ്പിച്ചിട്ടും അഖിൽ സ്റ്റേഷനിൽ ഹാജരായില്ല. ശേഷം നിരന്തരം തെറിവിളിച്ച് ശല്യം ചെയ്യുന്നതിനെതിരേയും പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും ഇയാൾ ഹാജരായില്ല.
കാഞ്ഞിരംകുളം വിഴിഞ്ഞം പൊലീസ് സ്റ്റേഷനുകളിലും നെയ്യാറ്റിൻകര എക്സൈസിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധിച്ചു. കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |