വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ഹാർവാർഡ് സർവകലാശായിലുളള 6,800ൽ പരം വിദേശ വിദ്യാർത്ഥികൾക്കാണ് തിരിച്ചടിയായിരിക്കുന്നത്. ഇന്നലെയാണ് ഹാർവാർഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കുന്നുവെന്ന വിവരം ട്രംപ് ഭരണകൂടം പുറത്തുവിട്ടത്. ഇന്ത്യയിൽ നിന്നുമാത്രം 800ൽ അധികം വിദ്യാർത്ഥികളാണ് ഹാർവാർഡ് സർവകലാശാലയിൽ പഠിക്കുന്നത്. ഭരണകൂടത്തിന്റെ പുതിയ നീക്കം വിവിധ രാജ്യങ്ങളിൽ നിന്ന് ഹാർവാർഡിലേക്കെത്തിയ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സർവകലാശാലയിലെ രേഖകളിലെ വിവരങ്ങൾ അനുസരിച്ച്, ഓരോ വർഷവും ഇന്ത്യയിൽ നിന്നുളള 800ൽ അധികം വിദ്യാർത്ഥികളും സ്‌കോളർമാരുമാണ് ഹാർവാർഡിൽ വിവിധ കോഴ്സുകളിൽ ചേരുന്നത്. നിലവിൽ 799 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. അതിൽ കൂടുതൽ പേരും ബിരുദ കോഴ്സുകളിലാണ് ചേർന്നിരിക്കുന്നത്. ഭരണകൂടത്തിന്റെ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ, അമേരിക്കയിൽ തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മറ്റൊരു സ്ഥാപനത്തിലേക്ക് മാറുകയോ ഇല്ലെങ്കിൽ നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.
സർവകലാശാലയെക്കുറിച്ച് ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം ഹാർവാർഡ് സർവകലാശാലയ്ക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് അയച്ചിട്ടുണ്ട്.'അക്രമം, ജൂതവിരുദ്ധത, ക്യാമ്പസുകളിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി എന്നിവയുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ ഉത്തരവാദിത്തം ഹാർവാർഡ് സർവകലാശാലയ്ക്കാണ്. വിദേശവിദ്യാർത്ഥികളുടെ സർവകലാശാലയിലേക്കുളള പ്രവേശനം അവകാശമല്ല, അതൊരു പ്രത്യേകഅവകാശമാണെന്നും'- അവർ എക്സിൽ കുറിച്ചു. കൂടാതെ അടുത്ത അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ എക്സ്‌ചേയ്ഞ്ച് വിസിറ്റർ പ്രോഗ്രോം സർട്ടിഫിക്കറ്റ് വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനായുളള വിവരങ്ങൾ 72 മണിക്കൂറിനുളളിൽ നൽകണമെന്നും ക്രിസ്റ്റി നോയിം അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം നിലവിലെ സർവകലാശാലയിലുളള വിദേശ വിദ്യാർത്ഥികൾ മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ മാറുന്നതിനോ അവരുടെ നിയമപരമായ പദവി നഷ്ടപ്പെടുകയോ ചെയ്യുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹാർവാർഡ് സർവകലാശാലയും പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. സർവകലാശാലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തിവയ്ക്കുന്ന നടപടിയാണ് ട്രംപ് ഭരണകൂടത്തിന്റേതെന്ന് സർവകലാശാല പ്രസ്താവനയിൽ വ്യക്തമാക്കി. 'ഭരണകൂടത്തിന്റെ നീക്കം നിയമപരമല്ല. 140ൽ അധികം രാജ്യങ്ങളിൽ നിന്നുളള വിദ്യാർത്ഥികൾക്കും സ്‌കോളർമാർക്കും പ്രവേശനം നൽകാനും രാജ്യത്തെ സമ്പന്നമാക്കാനും സർവകലാശാല പ്രതിജ്ഞാബത്തമാണ്'- പ്രസ്താവനയിൽ പറയുന്നു.
ട്രംപ് ഭരണകൂടത്തിന്റെ നടപടി ഹാർവാർഡിലെ 6800 വിദേശ വിദ്യാർത്ഥികളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നടക്കം നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന സർവകലാശാലകളിലൊന്നാണ് ഹാർവാർഡ്. കഴിഞ്ഞ വർഷം മാത്രം 6700 വിദേശ വിദ്യാർത്ഥികളാണ് ഹാർവാർഡിൽ പ്രവേശനം നേടിയിട്ടുള്ളത്. നേരത്തെ ഹാർവാർഡ് സർവകലാശാലയ്ക്കുള്ള ഭരണകൂടത്തിന്റെ ധനസഹായം ഡൊണാൾഡ് ട്രംപ് തടഞ്ഞിരുന്നു. കോഴ്സ് പ്രവേശന നടപടികളിൽ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം സർവകലാശാല തടഞ്ഞതോടെയായിരുന്നു ഈ പ്രതികാര നടപടി. തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന വരെ 200 കോടി ഡോളർ സഹായം നൽകില്ലെന്ന് ട്രംപ് വിശദമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |