വിദേശത്ത് ഐ ഫോൺ നിർമ്മിച്ചാൽ 25 ശതമാനം നികുതി
യൂറോപ്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ
കൊച്ചി: അമേരിക്കയിൽ വിൽക്കുന്ന ഐ ഫോണുകൾ തദ്ദേശീയമായി നിർമ്മിച്ചില്ലെങ്കിൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ആപ്പിളിന് മുന്നറിയിപ്പ് നൽകി. ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിർമ്മിക്കുന്ന ആപ്പിൾ ഐ ഫോണുകൾക്ക് 25 ശതമാനം തീരുവയെന്നാണ് ട്രംപ് പുതിയ ഭീഷണി. ഐ ഫോൺ നിർമ്മാണം യു.എസിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസം ആപ്പിൾ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ടിം കുക്കിനോട് നിർദേശിച്ചിരുന്നെന്നും ട്രംപ് വ്യക്തമാക്കി. നിലവിൽ ആപ്പിൾ അമേരിക്കയിൽ സ്‌മാർട്ട് ഫോണുകൾ നിർമ്മിക്കുന്നില്ല. യു.എസിലെത്തുന്ന സ്മാർട്ട് ഫോണുകളിൽ സിംഹ ഭാഗവും ചൈനയിലാണ് നിർമ്മിക്കുന്നത്. പ്രതിവർഷം നാല് കോടി ഐ ഫോണുകൾ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ആപ്പിൾ ഇന്ത്യയിൽ ഒരുക്കിയിട്ടുണ്ട്.
ആപ്പിൾ ഇന്ത്യയിൽ നിക്ഷേപമുയർത്തുന്നു
ഡൊണാൾഡ് ട്രംപിന്റെ ഭീഷണി അവഗണിച്ച് ഇന്ത്യയിൽ ഉത്പാദന സംവിധാനം ഉയർത്താനാണ് ആപ്പിൾ ഒരുങ്ങുന്നത്. ചൈനയ്ക്ക് ബദലായി പുതിയ ഉത്പാദന കേന്ദ്രമെന്ന നിലയിൽ 150 കോടി ഡോളർ(13,000 കോടി രൂപ) നിക്ഷേപത്തിൽ പുതിയ പ്ളാന്റ് ആരംഭിക്കും. ആപ്പിളിന്റെ പ്രധാന കരാർ നിർമ്മാതാക്കളായ തായ്‌വാനിലെ ഫോക്‌സ്കോൺ വഴിയാണ് പുതിയ നിക്ഷേപം.
കയറ്റുമതി ലക്ഷ്യം ആറ് കോടി ഐ ഫോണുകൾ
നടപ്പുവർഷം അവസാനിക്കുമ്പോൾ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കയറ്റിഅയക്കുന്ന ഐ ഫോണുകളുടെ എണ്ണം ആറ് കോടിയായി ഉയർത്താനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. യു.എസ് വിപണിക്കാവശ്യമായ മുഴുവൻ ഫോണുകളും ഇന്ത്യയിൽ നിന്ന് വാങ്ങാനാണ് ആലോചന.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഐ ഫോൺ കയറ്റുമതി മൂല്യം
1.5 ലക്ഷം കോടി രൂപ
ഇന്ത്യയുടെ പങ്ക് ഉയരുന്നു
ആഗോള ഇലക്ട്രോണിക്സ് സപ്ളൈ ശൃംഖലയിൽ ഇന്ത്യയുടെ പങ്കാളിത്തം ഉയരുകയാണ്. 2017ൽ കരാർ നിർമ്മാതാക്കളായ വിസ്ട്രോണിന്റെ പ്ളാന്റ് ആരംഭിച്ചാണ് ആപ്പിൾ ഇന്ത്യയിൽ ഐ ഫോൺ ഉത്പാദനത്തിന് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ഫോക്‌സ്കോൺ, പെഗാട്രോൺ എന്നിവയും ഐ ഫോൺ നിർമ്മാണം ആരംഭിച്ചു.
യൂറോപ്പിനും രക്ഷയില്ല
ജൂൺ ഒന്ന് മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഈടാക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കി. യൂറോപ്പുമായുള്ള വ്യാപാര ചർച്ചകളിൽ കല്ലുകടിയുണ്ടായതോടെയാണ് പുതിയ നീക്കം. ഇതോടെ ലോക വിപണികൾ കനത്ത സമ്മർദ്ദത്തിലായി. സ്വർണ വില കുതിച്ചുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |