ഇടുക്കി : മുത്തശിയെ ശ്വാസം മുട്ടിച്ച ശേഷം സ്വർണമാല കവർന്ന കേസിൽ കൊച്ചു മകൻ അറസ്റ്റിൽ. അടിമാലിക്ക് സമീപം മച്ചിപ്ലാവ് പുളിക്കൽ മേരിയുടെ മാലയാണ് കവർന്നത്. മേരിയുടെ മകന്റെ മകനായ അഭിലാഷിനെ പൊലീസ് ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. 95കാരിയായ മേരി മകനും ഭാര്യക്കും ഒപ്പമാണ് താമസിച്ചിരുന്നത്. ഇവർ പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. കട്ടിലിൽ കിടക്കുകയായിരുന്ന മേരിയുടെ മുഖത്ത് കൊച്ചുമകൻ അഭിലാഷ് തലയണ അമർത്തി പിടിച്ച ശേഷം കഴുത്തിൽ കിടന്ന രണ്ടുപവനോളം വരുന്ന സ്വർണമാല ബലമായി കവർന്നെടുക്കുകയായിരുന്നു. പള്ളിയിൽ നിന്നും മകനും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ആദ്യഘട്ടത്തിൽ അഭിലാഷ് കുറ്റം സമ്മതിച്ചില്ല. പിന്നീട് ടൗണിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യപ്പോഴാണ് താനാണ് മാല കവർന്നതെന്ന് ഇയാൾ സമ്മതിച്ചത്.
അഭിലാഷ് മുമ്പും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും ദിവസങ്ങൾക്ക് മുമ്പാണ് പീരുമേട് ജയിലിൽ നിന്ന് മോചിതനായതെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച മാല നെടുങ്കണ്ടത്ത് വിറ്റതായാണ് മൊഴി. എന്നാൽ മാല കണ്ടെത്താനായിട്ടില്ല. മേരിക്കും കഴുത്തിലും നെഞ്ചിലും നേരിയ തോതിൽ പരിക്കേറ്റിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |