രാഷ്ട്രീയക്കാർ ധരിക്കുന്ന ഖദറിന്റെ തിളക്കം മങ്ങിയെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ തെന്നല ബാലകൃഷ്ണപിള്ള ഖദർ വസ്ത്രമണിയുമ്പോൾ അതിന്റെ വെണ്മയും വിശുദ്ധിയും പതിന്മടങ്ങ് തിളങ്ങി നിൽക്കുന്നതായി നമുക്ക് അനുഭവപ്പെടും. രാഷ്ട്രീയത്തിലെ 'തെന്നല വഴി" സഞ്ചരിക്കാൻ അത്ര എളുപ്പമുള്ള ഒന്നല്ല. കാരണമുണ്ട്. സ്ഥാനമാനങ്ങളും സമ്പത്തും ആഗ്രഹിക്കുന്നവർ ഏറെയുള്ള ഈ രംഗത്ത് തെന്നല ബാലകൃഷ്ണപിള്ള കാട്ടിയ മാതൃക അനുകരിക്കാൻ പ്രായാസമാണെന്നതു തന്നെ.
കൊല്ലം ജില്ലയിൽ, ശൂരനാട്ടെ അതിസമ്പന്ന കുടുംബത്തിൽ നിന്ന് കോൺഗ്രസിന്റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മർദ്ദത്താൽ കാലെടുത്തു വയ്ക്കുമ്പോൾ തെന്നലയുടെ പേരിൽ 17 ഏക്കർ ഭൂമിയുണ്ടായിരുന്നു. രണ്ടു വട്ടം എം.എൽ.എ, മൂന്നു ടേം രാജ്യസഭാംഗം, രണ്ടു തവണ കെ.പി.സി.സി പ്രസിഡന്റ് തുടങ്ങി വിവിധ പദവികൾ വഹിച്ചപ്പോൾ സാധാരണ നിലയിൽ ഈ ആസ്തി വർദ്ധിക്കേണ്ടതായിരുന്നു. പക്ഷെ രാഷ്ട്രീയത്തിൽ നിന്ന് സ്വയം നിശ്ചയിച്ച വിശ്രമത്തിലേക്കു മടങ്ങുമ്പോൾ അത് വെറും പതിനൊന്ന് സെന്റ് (ചതുപ്പ് നിലം) മാത്രമായി ഒതുങ്ങി. രണ്ടു വട്ടം പരാജയപ്പെട്ടതുൾപ്പെടെ നാലു തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പ് ഫണ്ടിനായി സ്ഥലങ്ങൾ പലതും വിറ്റു. പിന്നീടും ഓരോ കാര്യങ്ങൾക്ക് ആ വഴി ആവർത്തിക്കേണ്ടി വന്നു!
രാഷ്ട്രീയത്തിൽ കൈവിട്ട അവസരങ്ങളെയും കാക്കപിടിത്തത്തിന് മുതിരാതിരുന്നതിനെയും കുറിച്ചൊക്കെ ചോദിച്ചാൽ അദ്ദേഹം ചിരിക്കുമായിരുന്നു. കാലങ്ങൾ കണ്ട അനുഭവ സമ്പത്തിന്റെ ചിരി. തെന്നല കെ. കരുണാകരന്റെ ഗ്രൂപ്പിലായിരുന്നോ എന്നു ചോദിച്ചാൽ അല്ലെന്നു പറയാനാവില്ല. എന്നാൽ എ.കെ. ആന്റണിക്കും ഒരുപോലെ സ്വീകാര്യനായിരുന്നു. നിർണായക ഘട്ടത്തിൽ ഇരുവരും കൈവിട്ടതിനെക്കുറിച്ചു ചോദിച്ചാൽ ആരും ആരെയും കൈവിടുന്നതല്ലെന്നും, രാഷ്ട്രീയത്തിൽ ഓരോ സാഹചര്യങ്ങളും അതിനനുസരിച്ച തീരുമാനങ്ങളുമാണെന്നായിരുന്നു തെന്നലയുടെ മറുപടി പറഞ്ഞിരുന്നത്.
കെ.പി.സി.സി പ്രസിഡന്റെന്ന നിലയിൽ ആന്റണിയെയും കെ. കരുണാകരനെയും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നുവെന്ന് പണ്ട് പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി തെന്നലയോടു ചോദിച്ചിട്ടുണ്ട്. ഇരുവരെയും താൻ ബഹുമാനിക്കുന്നു എന്നായിരുന്നു മറുപടി. പക്ഷെ തെന്നലയ്ക്ക് നേരിടേണ്ടി വന്നതുപോലെ ഒരു നീതികേട് കെ.പി.സി.സി പ്രസിഡന്റുമാരായിരുന്ന മറ്റാർക്കും ഉണ്ടായിട്ടുണ്ടാവില്ല.
2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമ്പോൾ തെന്നലയായിരുന്നു കെ.പി.സി.സി പ്രസിഡന്റ് .പാർട്ടിയെ വിജയത്തിലേക്കു നയിച്ച നേതാവിന്റെ ചാരിതാർത്ഥ്യത്തിൽ നിൽക്കുമ്പോൾ ഹൈക്കമാൻഡ് പ്രതിനിധികളായി എത്തിയവർ തെന്നലയെ തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു. എ.കെ.ആന്റണി മുഖ്യമന്ത്രിയാകുമ്പോൾ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി കെ. മുരളീധരൻ കെ.പി.സി.സി പ്രസിഡന്റാകണമെന്ന ഫോർമുല അവതരിപ്പിച്ചു. തെന്നലയെ എങ്ങനെ അനുനയിപ്പിക്കുമെന്ന ഉദ്വേഗം അവർക്കുണ്ടായിരുന്നു. എന്നാൽ, രാജി എപ്പോൾ വേണമെന്നാണ് തെന്നല ചോദിച്ചത്. 'എത്രയും വേഗം" എന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ശരിയെന്നു പറഞ്ഞ് പതിവുപോലെ നിർമ്മലമായ ഒരു ചിരിയോടെ അവിടെ നിന്ന് ഇറങ്ങി.
കെ.പി.സി.സി ഓഫീസിലെത്തി, ടൈപ്പിസ്റ്റ് ശ്രീകുമാറിനെക്കൊണ്ട് രാജിക്കത്ത് ടൈപ്പ് ചെയ്യിച്ചു. നേരെ വണ്ടിയിൽ വീട്ടിലേക്കു പോയി.
അടുത്ത ദിവസം പത്രലേഖകർ തിരിച്ചും മറിച്ചും ചോദിച്ചിട്ടും 'എല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളല്ലേ" എന്നല്ലാതെ ഒരക്ഷരം തെന്നല വിട്ടു പറഞ്ഞില്ല. അതാണ് പാർട്ടി അച്ചടക്കം. ഇതെല്ലാം ആന്റണിയും കരുണാകരനും അറിഞ്ഞിട്ടായിരുന്നില്ലേയെന്ന് തെന്നലയോടു ചോദിച്ചാൽ എല്ലാം എല്ലാവർക്കും അറിയാമെന്നും, അതെല്ലാം സാഹചര്യങ്ങൾക്കനുസരണമല്ലേ എന്നും തെന്നല ആവർത്തിച്ച് തിരിച്ചുചോദിക്കുമായിരുന്നു. തെന്നല പ്രതികരിച്ചില്ലെങ്കിലും കോൺഗ്രസിൽ നടന്ന അന്തർനാടകം മാദ്ധ്യമങ്ങൾ തുറന്നെഴുതി. കോൺഗ്രസ് അദ്ധ്യക്ഷയായിരിക്കെ പിന്നീട് സോണിയാഗാന്ധി, പാർട്ടിയെ വിജയിപ്പിച്ചതിന് തെന്നലയോട് നന്ദി പറഞ്ഞു. തനിക്ക് കേരളത്തിൽ നടന്ന അന്തർനാടകങ്ങൾ അറിയില്ലായിരുന്നുവെന്നും അവർ ഖേദത്തോടെ പറഞ്ഞു.
മൂന്നാം രാജ്യസഭാ ടേമിലേക്ക് തെന്നലയെ അയച്ചത് ഒരു കാവ്യനീതി മാത്രമായിരുന്നു.രണ്ടു തവണ തെന്നല അടൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ഒരിക്കൽ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചു. അവസാന നിമിഷം ലീഡറുടെ താത്പര്യപ്രകാരം യുവ നേതാവ് മന്ത്രിയായി. അപ്പോഴും തെന്നലയുടെ മുഖം കറുത്തില്ല. കെ. കരുണാകരന്റെ തൃശൂരിലെ പരാജയം അടക്കം പാർട്ടി നിയോഗിച്ച പല അനേഷണ കമ്മിറ്റികളുടെയും അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയായിരുന്നു. ലീഗിൽ ഒരു വിഭാഗം ഐക്യ ജനാധിപത്യ മുന്നണി വിട്ട സാഹചര്യത്തിൽ ലീഗിലെ പ്രബല വിഭാഗത്തെ ഒപ്പം നിറുത്താൻ സി.എച്ചിനെ മുഖ്യമന്ത്രിയാക്കാമെന്ന ആശയം ലീഡറുമായുള്ള ചർച്ചയിൽ മുന്നോട്ടു വച്ചത് തെന്നലയായിരുന്നുവെന്ന വിവരം അറിയാവുന്നവർ ചുരുക്കം.
വഴിവിട്ട് ഒരു സഹായവും തെന്നലയിൽ നിന്ന് പ്രതീക്ഷിക്കേണ്ട. ന്യായമായ കാര്യമാണെങ്കിൽ സഹായം ഉറപ്പ്. രാഷ്ട്രീയത്തിൽ വന്നില്ലായിരുന്നെങ്കിൽ തെന്നല ബാലകൃഷ്ണ പിള്ള ഒരു നല്ല ചാർട്ടേഡ് അക്കൗണ്ടന്റായേനെ. പഠിക്കുമ്പോൾ ആ വഴിക്കാണ് ചിന്തിച്ചിരുന്നത്. രാഷ്ട്രീയത്തിൽ ഒട്ടേറെപ്പേരുടെ ആശയാഭിലാഷങ്ങളുടെ കണക്കുകൾ തെന്നല സെറ്റിൽ ചെയ്തു. പക്ഷെ ഒരിക്കലും സ്വന്തം കണക്കു മാത്രം നോക്കിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |