കോഴിക്കോട്: ജില്ലയിൽ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴ ഇന്നലെയും തുടർന്നു. കനത്ത മഴയാണ് നഗരത്തിലും മലയോരപ്രദേശങ്ങളിലും പെയ്തത്. ശക്തമായ കാറ്റിൽ മരങ്ങൾ വീണ് നാശനഷ്ടങ്ങളുമുണ്ടായി. നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തും മാനാഞ്ചിറയിലുമെല്ലാം വെള്ളക്കെട്ടുണ്ട്. കടലേറ്റം രൂക്ഷമായതിനാൽ തീരത്തും ജാഗ്രതാനിർദേശങ്ങൾ തുടരുകയാണ്. മഴയെത്തുടർന്ന് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഹെൽപ് ഡെസ്കിലും വെള്ളം കയറി. മാവൂരിൽ കൃഷിയിടത്തിലുൾപ്പെടെ വെള്ളം കയറി കൃഷിനാശമുണ്ടായി. അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റുന്നതിനെത്തുടർന്ന് ഉച്ചവരെ താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടർന്ന് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. താമരശ്ശേരി വെഴുപ്പൂർ അമ്പലക്കുന്നു് രമണിയുടെ കിണറാണ് ഇടിഞ്ഞു വീണത്. ഇന്നലെ വൈകിട്ടാണ് സംഭവം.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം
കനത്തമഴയിൽ ചാലിയാറും ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞു. നഗരത്തിൽ താഴ്ന്നപ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. മാവൂർ, പാലാഴി, കൊമ്മേരി തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. മാവൂർ പുലിയപ്പുറം ഭാഗത്ത് നാലോളം വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ഗ്രാമീണറോഡുകൾ വെള്ളത്തിലായതോടെ ഗതാഗതപ്രശ്നവും രൂക്ഷമായി. വാഴ കൃഷി നടക്കുന്ന സ്ഥലങ്ങളിൽ വെള്ളം കയറിയത് കർഷകരെയും പ്രതിസന്ധിയായി.
പുഴയിൽ കാണാതായ വയോധികനായി മൂന്നാം നാളും തെരച്ചിൽ
ചെറുപുഴയിൽ കാണാതായ വയോധികനായി മൂന്നാം നാളും തെരച്ചിൽ നടത്തി. കഴിഞ്ഞ രണ്ട് ദിവസവും നടത്തിയ തെരച്ചിൽ വിഫലമായിരുന്നു. കൂഴക്കോട് കച്ചിക്കോളി വീട്ടിൽ മാധവൻ നായരെ (81) ഞായറാഴ്ച മുതലാണ് കാണാതായത്.
ഇന്നലെയും രാവിലെ ഏഴ് മുതൽ മുക്കം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി. കനത്ത മഴയായതിനാൽ പുഴയിൽ നല്ല അടിയൊഴുക്കുണ്ടെന്നും അതിനാൽ രാത്രി തെരച്ചിൽ നടത്താൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
താമരശ്ശേരി ചുരത്തിലെ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി
താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുണ്ടായിരുന്ന മരം മുറിച്ചുമാറ്റി. ചുരം ഒമ്പതാം വളവിന് സമീപത്തെ മരമാണ് റവന്യു, ഫയർ ഫോഴ്സ്, പൊലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റിയത്. അടിഭാഗത്തെ കല്ലും മണ്ണും നീങ്ങി ഏത് സമയവും റോഡിലേക്ക് നിലം പൊത്താവുന്ന നിലയിലായിരുന്ന മരം ഇന്നലെ ഉച്ചയോടെയാണ് മുറിച്ചുമാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |