ബിഗ് ബോസ് ഷോ കാണാനിഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. മലയാളം, തമിഴ് അടക്കം നിരവധി ഭാഷകളിൽ ഈ റിയാലിറ്റി ഷോ നടത്തിവരികയാണ്. ബിഗ് ബോസുമായി ബന്ധപ്പെട്ട് നടന്ന വിചിത്രമായൊരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഇന്നലെ രാത്രി പ്രശസ്ത നടിയും ബിഗ് ബോസ് മുൻ താരവുമായ ഷെഫാലി ജാരിവാല മരിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു ചർച്ച സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഷെഫാലി ജരിവാലയ്ക്ക് നാൽപ്പത്തിരണ്ട് വയസായിരുന്നു. യാദൃശ്ചികമെന്ന് പറയട്ടെ ബിഗ് ബോസിലെ രണ്ട് മുൻ മത്സരാർത്ഥികൾ സമാന രീതിയിൽ മരിച്ചിരുന്നു. ഷെഫാലിയെപ്പോലെത്തന്നെ അവരും നാൽപ്പത്തിയഞ്ച് വയസിന് താഴെയുള്ളവരായിരുന്നു. ഷെഫാലിയടക്കം ഏഴ് ബിഗ് ബോസ് മുൻ മത്സരാർത്ഥികളാണ് അകാലത്തിൽ പൊലിഞ്ഞുപോയത്.
2019ലാണ് ഷെഫാലി ബിഗ് ബോസിൽ പങ്കെടുത്തത്. ഈ ഷോയിൽ മുൻ കാമുകനായ സിദ്ധാർത്ഥ് ശുക്ലയും പങ്കെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധവും ഏറെ ചർച്ചയായതാണ്. ബിഗ് ബോസ് 13 വിജയിയായ സിദ്ധാർത്ഥ് ശുക്ല 2021ൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സിദ്ധാർത്ഥിന് അപ്പോൾ പ്രായം നാൽപ്പതായിരുന്നു.
ബിഗ് ബോസ് 14 മത്സരാർത്ഥിയായിരുന്ന ഒനാലി ഫോഗട്ട് 2023ൽ 42ാം വയസിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ബിഗ് ബോസ് 7 ലെ ജനപ്രിയ മുഖമായ പ്രത്യുഷ ബാനർജി 2016ൽ ആത്മഹത്യ ചെയ്തു. അവർക്കന്ന് ഇരുപത്തിനാല് വയസായിരുന്നു.
ബിഗ് ബോസ് 10ലെ മത്സരാർത്ഥിയായിരുന്നു സ്വാമി ഓം 2021ൽ കൊവിഡിനെ തുടർന്ന് മരിച്ചു. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്ന സോമദാസ് ചാത്തന്നൂർ 2021ൽ അന്തരിച്ചു. കൊവിഡ് മൂലമുള്ള പ്രശ്നങ്ങളായിരുന്നു കാരണം.ബിഗ് ബോസ് കന്നഡ3 ലെ ജയശ്രീ രാമയ്യ 2020 ൽ ആത്മഹത്യ ചെയ്തിരുന്നു.
ഏഴ് മുൻ മത്സരാർത്ഥികളുടെ ജീവനാണ് അകാലത്തിൽ പൊലിഞ്ഞുപോയത്. പോരാത്തതിന് എല്ലാവരും നാൽപ്പത്തിയഞ്ച് വയസിന് താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. കൊവിഡും, ആത്മഹത്യയും, ഹൃദയാഘാതവുമാണ് മരണങ്ങൾക്ക് പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |