ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർക്കും താഴ്ന്ന വരുമാനക്കാർക്കും ആശ്വാസം നൽകാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ചരക്ക് സേവന നികുതി (ജിഎസ്‌ടി) സ്ലാബുകളുടെ പുനഃക്രമീകരണത്തിലൂടെ സാധാരണക്കാരുടെ നിത്യേപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പന്ത്രണ്ട് ശതമാനം ജിഎസ്‌ടി സ്ലാബ് പൂർണമായും ഒഴിവാക്കുകയോ നിലവിൽ 12 ശതമാനം നികുതി ചുമത്തുന്ന ഇനങ്ങളിൽ വലിയൊരു പങ്കിനെ അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റുകയോ ചെയ്തേക്കും എന്നാണ് റിപ്പോർട്ട്.
ഇപ്പോൾ 12 ശതമാനം ജിഎസ്‌ടി ഈടാക്കുന്ന മിക്ക ഇനങ്ങളും സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളാണ്. ഇവയ്ക്ക് വില കുറയുന്നതോടെ അത്തരക്കാരുടെ ജീവിതച്ചെലവിൽ കാര്യമായതോതിൽ കുറവുവരും. അടുത്തുതന്നെ നടക്കുന്ന ജിഎസ്‌ടി കൗൺസിലിന്റെ 56-ാമത് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും എന്നാണ് അറിയുന്നത്.
കേന്ദ്ര ധനമന്ത്രി ചെയർമാനും സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെടുന്നതുമായ ജിഎസ്‌ടി കൗൺസിലിനാണ് നികുതി നിരക്കുകളിലെ മാറ്റം ശുപാർശ ചെയ്യാൻ അധികാരമുള്ളത്. ഈ നിർദ്ദേശം നടപ്പിലായാൽ, 2017ൽ പരോക്ഷ നികുതി സമ്പ്രദായം നിലവിൽ വന്നതിന് ശേഷമുള്ള ജിഎസ്‌ടി നിരക്കുകളിലെ ഏറ്റവും സുപ്രധാനമായ പരിഷ്കരണങ്ങളിലൊന്നായി മാറും.
വിലകുറയാനിടയുള്ള സാധനങ്ങൾ
ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡർ, തയ്യൽ മെഷീനുകൾ,ഇസ്തിരിപ്പെട്ടി, ചെറിയശേഷിയുള്ള വാഷിംഗ് മെഷീനുകൾ, സൈക്കിൾ, റെഡിമെയ്‌ഡ് വസ്ത്രങ്ങൾ, സാനിട്ടറി നാപ്കിനുകൾ, ഹെയർ ഓയിലുകൾ, കുടകൾ, വാട്ടർ ഫിൽട്ടറുകളും പ്യൂരിഫയറുകളും (ഇലക്‌ട്രിക് അല്ലാത്ത തരങ്ങൾ), പ്രഷർ കുക്കറുകൾ, അലുമിനിയം, സ്റ്റീൽ എന്നിവയിൽ നിർമ്മിച്ച പാചക പാത്രങ്ങൾ, കുറഞ്ഞശേഷിയുളള വാക്വം ക്ലീനറുകൾ, ചില വാക്സിനുകൾ, പാക്കറ്റിലടച്ച പാലുല്പന്നങ്ങൾ തുടങ്ങിയവ.
ജിഎസ്‌ടി സ്ലാബിൽ കുറവുവരുത്തിയാൽ കേന്ദ്രത്തിന് രാഷ്ട്രീയമായി ഏറെ നേട്ടമുണ്ടാക്കും ഉണ്ടാവുക. പ്രത്യേകിച്ചും കേരളം, തമിഴ്‌നാട്, ത്രിപുര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ. അടുത്തിടെ പലിശനിരക്കിൽ കാര്യമായ കുറവുവരുത്തിയിരുന്നു. ഇതോടെ ബാങ്ക് വായ്പകളുടെ ഇഎംഐ വൻതോതിൽ കുറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |