മലപ്പുറം: വെറുമൊരു നീന്തൽക്കുളത്തിനപ്പുറം വിനോദ കേന്ദ്രമാവുകയാണ് കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മുട്ടിപ്പടിയിലുള്ള അഞ്ചീനിക്കുളം. കുളത്തിനരികെ കഫേറ്റീരിയ, ശൗചാലയം, ഇരിപ്പിട സൗകര്യം, അലങ്കാര വിളക്കുകൾ എന്നിവ കൂടി ലഭ്യമാക്കി സെപ്തംബറിൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന അഞ്ചീനിക്കുളം സൗന്ദര്യവത്ക്കരണം പദ്ധതി വെളിച്ചം കാണും.
നിലവിൽ അഞ്ചീനിക്കുളത്തിൽ നവീകരിച്ച കോമ്പൗണ്ട് വാളിനരികെയുള്ള ഹാൻഡ് റെയിൽ നിർമ്മാണമാണ് നടക്കുന്നത്. കുളത്തിന്റെ അരികുഭിത്തി പടുത്തുയർത്തുകയും നിലം നിരപ്പാക്കുകയും ചെയ്തു. സമീപത്തെ ചെടികൾ വെട്ടി പരിസരം വൃത്തിയാക്കി. ഇന്റർലോക്ക് നിർമ്മാണമാണ് അടുത്ത ഘട്ടം. തുടർന്ന്, കഫേറ്റീരിയ, ശൗചാലയം, ഇരിപ്പിട സൗകര്യം, അലങ്കാര വിളക്കുകൾ എന്നിവ സ്ഥാപിക്കും. അഞ്ചീനിക്കുളത്തിനടുത്തായി ഓപ്പൺ ജിം പിന്നീട് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. 70.5 സെന്റുള്ള സ്ഥലത്ത് 18 സെന്റിലാണ് കുളം. ബാക്കി സ്ഥലം വിനോദത്തിനാണ്.
കേന്ദ്ര സർക്കാരിന്റെ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് 2023 മേയിൽ പണി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി നിർമ്മാണ ചുമതലയുണ്ടായിരുന്ന സിഡ്‌കോയോട് നിർദ്ദേശിച്ചത്. ദേശീയപാതയുടെ കീഴിലുള്ള സ്ഥലത്താണ് പ്രവൃത്തികൾ നടക്കുന്നതെന്നും ദേശീയപാതാ വിഭാഗം എൻ.ഒ.സി നൽകിയിട്ടില്ലെന്നും അറിയിച്ച് ദേശീയപാതാ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, നഗരസഭാ സെക്രട്ടറിയെ അറിയിച്ചിരുന്നു. തുടർന്ന്, കെ.എസ്.ഐ.ഡി.സിക്ക് പരാതി നൽകി. നഗരസഭാ അധികൃതർ ഏറനാട് തഹസിൽദാർക്കും ദേശീയപാതാ വിഭാഗത്തിനും അഞ്ചീനിക്കുളത്തിന്റെ അതിരുകൾ നിർണയിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഒടുവിൽ കോടതിയെ സമീപിച്ചതോടെ എൻ.ഒ.സി നൽകാൻ ഉത്തരവായതിനെ തുടർന്നാണ് പണി പുനരാരംഭിച്ചത്.
അഞ്ചീനിക്കുളം നവീകരണം സെപ്തംബറിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിരവധി കുട്ടികളായിരുന്നു അഞ്ചീനിക്കുളത്തിലേക്ക് നീന്തൽ പരിശീലനത്തിനായി എത്തിയിരുന്നത്. എം.എസ്.പിയിലെ പൊലീസ് ഉദ്യോഗസ്ഥരടക്കം ട്രെയിനിംഗിന് ഇവിടെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. മലപ്പുറം നഗരസഭയുടെ കേരളോത്സവം അഞ്ചീനിക്കുളത്തിലാണ് നടത്തിയിരുന്നത്.
സി.കെ.ഷിഹാർ, അഞ്ചീനിക്കുളം സംരക്ഷണ സമിതി കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |